അനിശ്ചിതത്വത്തിന്‍െറ കുരുക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ളക്സ് കൈമാറ്റം നിയമക്കുരുക്കില്‍ അകപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. 80 കോടിയോളം ചെലവില്‍ പൂര്‍ത്തീകരിച്ച ടെര്‍മിനല്‍ പൂര്‍ണസജ്ജമാവുന്നത് വൈകുന്നതിനാല്‍ സര്‍ക്കാറിനും പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ഇതു സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഹൈകോടതി അടുത്ത ആഴ്ചയിലേക്ക് നീട്ടിയതോടെ പ്രശ്നം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. 2015 ഒക്ടോബര്‍ 19നാണ് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ളക്സ് ടെന്‍ഡര്‍ തുറന്നത്. ഇതു പ്രകാരം കൂടുതല്‍ തുക പറഞ്ഞ മാക് അസോസിയേറ്റ്സിനാണ് കരാര്‍ ലഭിച്ചത്. 50 കോടി തിരിച്ചടവില്ലാത്ത ഡെപ്പോസിറ്റും 50 ലക്ഷം വാടകയുമായിരുന്നു ടെര്‍ഡര്‍ നിബന്ധന. തുക 20 ദിവസത്തിനകം നല്‍കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും അഞ്ച് കോടിരൂപ മാത്രമേ മാക്കിന് നല്‍കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് 30 ദിവസത്തിനകം തുക കൊടുക്കണമെന്ന് ജനുവരി 13ന് കോടതി നിര്‍ദേശിച്ചെങ്കിലും ഇതും പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തികള്‍ കെ.ടി.ഡി.എഫ്.സി പൂര്‍ത്തീകരിച്ചിട്ടില്ളെന്നും ഇത് കഴിയുന്നതോടെ പണം നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാദം. ഏപ്രില്‍ ഒന്നിന് ഹൈകോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍, മൂന്നു മാസത്തിനകം ടെര്‍മിനലിലെ പ്രവൃത്തികള്‍ തീര്‍ക്കണമെന്നും ഇല്ളെങ്കില്‍ തീരുന്ന സമയത്ത് ശേഷിക്കുന്ന പണം അടച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിനെതിരെ ടെന്‍ഡറിലെ രണ്ടാമത്തെ കക്ഷി കോടതിയെ സമീപിച്ചതോടെ കൈമാറ്റം ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ടെന്‍ഡര്‍ അനുവദിച്ച് 20 ദിവസത്തിനകം പണം അടയ്ക്കുകയെന്നല്ലാതെ, കെട്ടിടത്തിലെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ നിബന്ധനയില്‍ ഉള്‍പ്പെടുന്നതല്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനുശേഷം മൂന്നു തവണ സ്റ്റേ നീട്ടി നല്‍കി. കേസില്‍ തീരുമാനമാവുകയും കെട്ടിടം കൈമാറി തുടര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയും ചെയ്താലേ ടെര്‍മിനല്‍ പൂര്‍ണ സജ്ജമാവൂ. ഫയര്‍ ആന്‍ഡ് സേഫ്റ്റി നിര്‍ദേശിച്ച നിബന്ധനകള്‍ പ്രകാരം പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് കെ.ടി.ഡി.എഫ്.സി അധികൃതര്‍ അറിയിച്ചു. സ്റ്റെയര്‍ കേസിന് ഉയരം വര്‍ധിപ്പിക്കല്‍, വെന്‍റിലേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലായതായും ഇവര്‍ പറയുന്നു. എന്നാല്‍, പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാലും കേസ് തീര്‍പ്പായാലേ കൈമാറ്റം നടപ്പാവൂവെന്ന് കെ.ടി.ഡി.എഫ്.സി എം.ഡി. ഉഷാദേവി ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.