മുന്‍ഗണന ലിസ്റ്റില്‍പെട്ടവര്‍ക്ക് സൗജന്യ അരി വിതരണം തുടങ്ങി

കൊടുവള്ളി: റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയിലുള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കടകളില്‍ സൗജന്യമായി അരിയും ഗോതമ്പും വിതരണം ചെയ്തുതുടങ്ങി. മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുകയും പ്രസ്തുത കാര്‍ഡ് റേഷന്‍ കടകളില്‍ നല്‍കി ബന്ധപ്പെട്ട താലൂക്ക് സപൈ്ള ഓഫിസുകളില്‍നിന്ന് സീല്‍ പതിക്കുകയും ചെയ്ത കാര്‍ഡ് ഉടമകള്‍ക്കാണ ്കഴിഞ്ഞദിവസം മുതല്‍ റേഷന്‍ സാധനങ്ങള്‍ സൗജന്യമായി ലഭിച്ചുതുടങ്ങിയത്. കാര്‍ഡില്‍ ഉള്‍പ്പെടുന്ന ഓരോ അംഗത്തിനും നാല് കിലോ വീതം അരിയും ഒരു കിലോ വീതം ഗോതമ്പുമാണ് സൗജന്യമായി പ്രതിമാസം ലഭിക്കുക. കാര്‍ഡില്‍ അഞ്ചു പേരാണുള്ളതെങ്കില്‍ 20 കിലോ അരിയും അഞ്ചു കിലോ ഗോതമ്പുമാണ് ലഭിക്കുക. വെള്ളിയാഴ്ച മുതല്‍ റേഷന്‍ കടകളില്‍നിന്ന് സ്റ്റോക്ക് പരിഗണിച്ച് പകുതി തൂക്കം അരിയും ഗോതമ്പുമാണ് വിതരണം ആരംഭിച്ചത്. ബാക്കി നല്‍കാനുള്ള ധാന്യങ്ങള്‍ അടുത്താഴ്ച എത്തുന്ന മുറക്ക് വിതരണം ചെയ്യുമെന്നാണ് റേഷന്‍ കടക്കാര്‍ പറയുന്നത്. കഴിഞ്ഞ മാസം 15ന് ശേഷമാണ് റേഷന്‍ കടകളില്‍ അരി വിതരണം മുടങ്ങിയത്. നവംബര്‍ 15ന് മുമ്പ് റേഷന്‍ വാങ്ങിയവര്‍ക്ക് അഞ്ചു കിലോ അരിയും ഒരു കിലോ ഗോതമ്പും അരലിറ്റര്‍ മണ്ണെണ്ണയും ലഭിച്ചിരുന്നു. നവംബര്‍ 15ന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയില്ളെന്ന കാരണം പറഞ്ഞ് കേരളത്തിനുള്ള ഭക്ഷ്യവിഹിതം തടഞ്ഞതോടെയാണ് റേഷന്‍ കടകളില്‍ പ്രതിസന്ധി വന്നത്. ഇതിനെതുടര്‍ന്ന് നവംബര്‍ അവസാനത്തില്‍ റേഷന്‍ വാങ്ങാനത്തെിയവര്‍ക്ക് കേവലം രണ്ടു കിലോ മാത്രമാണ് അരി ലഭിച്ചിരുന്നത്. നവംബര്‍ മൂന്നാം വാരത്തില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് ഒട്ടെറെപേര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാനായി അപേക്ഷ സമര്‍പ്പിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായി വരികയുമാണിപ്പോള്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജനത്തിന് ഇപ്പോള്‍ തുടങ്ങിയ സൗജന്യ അരി, ഗോതമ്പ് വിതരണം ഏറെ ആശ്വാസമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റേഷന്‍ കടകളില്‍ മുന്‍ഗണന ലിസ്റ്റ് പ്രകാരം തയാറാക്കിവെച്ച ലഡ്ജര്‍ ബുക്കില്‍ ചേര്‍ത്തുനല്‍കുന്ന തൂക്കം രേഖപ്പെടുത്തി ബില്ല് മുറിച്ചാണിപ്പോള്‍ സൗജന്യമായി അരിനല്‍കുന്നത്. കഴിഞ്ഞ മാസം റേഷന്‍ അരി വിതരണം നിലച്ചതോടെ പൊതുമാര്‍ക്കറ്റില്‍ അരി വില കുത്തനെ ഉയര്‍ന്നിരുന്നു. 24 മുതല്‍ 30 രൂപ വരെ കിലോക്ക് ചില്ലറ വില്‍പന നടന്നിരുന്ന വിവിധ ബ്രാന്‍റ് അരികള്‍ ഇപ്പോള്‍ 32 രൂപ മുതല്‍ 40 രൂപ വരെയാണ് വില്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.