കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വനിത സഹായ കേന്ദ്രം തുടങ്ങി

കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വനിത സേവന- സഹായ കേന്ദ്രം തുറന്നു. യാത്ര സംബന്ധമായി സ്ത്രീകള്‍ക്ക് എന്തു സഹായവും സേവനവും ലഭിക്കുന്ന കേന്ദ്രമാണ് ആരംഭിച്ചത്. ഒന്നാം പ്ളാറ്റ് ഫോമിലെ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ സമീപത്തായാണ് പുതിയ വനിത സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ സെന്‍ററിലെ വനിത ജീവനക്കാരിയും റെയില്‍വേ സുരക്ഷസേനയിലെ (ആര്‍.പി.എഫ്) വനിത ജീവനക്കാരിയും വനിത സഹായ കേന്ദ്രത്തിലുണ്ടാകും. രാത്രിയും പകലും ഉള്‍പെടെ ഇവരുടെ സഹായം സ്ത്രീ യാത്രക്കാര്‍ക്ക് ലഭിക്കും. സ്ത്രീ യാത്രക്കാര്‍ക്ക് പ്രീപെയ്ഡ് ഓട്ടോ സര്‍വിസ് ലഭിക്കാനും റെയില്‍വേ പൊലീസില്‍ പരാതി നല്‍കാനും സഹായകേന്ദ്രത്തിലൂടെ കഴിയും. മറ്റു സ്റ്റേഷനുകളില്‍ വനിത സഹായകേന്ദ്രത്തിനൊപ്പം മുലയൂട്ടുന്നതിനുള്ള കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വനിതകളുടെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യമുള്ളതിനാല്‍ വനിത സഹായകേന്ദ്രത്തില്‍ മുലയൂട്ടുന്നതിന് പ്രത്യേക കേന്ദ്രം തുടങ്ങിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേ തന്നെ പുതുതായാണ് ഇത്തരമൊരു സംവിധാനം ദക്ഷിണ റെയില്‍വേയില്‍ ആരംഭിക്കുന്നത്. കോഴിക്കോടിന് പുറമെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് വനിത സഹായകേന്ദ്രം ചൊവ്വാഴ്ച ആരംഭിച്ചിട്ടുള്ളത്. ഇതോടെ നേരത്തെയുണ്ടായിരുന്ന ചെന്നൈ സെന്‍ട്രല്‍, ചെന്നൈ എഗ്മൂര്‍ എന്നിവയുള്‍പെടെ ദക്ഷിണ റെയില്‍വെക്ക് കീഴില്‍ വനിത സഹായ കേന്ദ്രമുള്ള സ്റ്റേഷനുകള്‍ ഏഴായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.