കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റ സംഭവം: അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

കോഴിക്കോട്: കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. മേയര്‍ രാജിവെച്ചതിനാല്‍ ഡെ. മേയര്‍ മീരാദര്‍ശകിന്‍െറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പന്നിയങ്കര 37ാം വാര്‍ഡ് കൗണ്‍സിലര്‍ കെ. നിര്‍മലക്കും ഭര്‍ത്താവിനും സഹോദരനും മര്‍ദനമേറ്റെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ മാനാരിയിലേക്കുള്ള റോഡിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട യോഗത്തിനുശേഷമാണ് ഒരു സംഘം ആളുകള്‍ കൗണ്‍സിലറെ മര്‍ദിച്ചത്. പരിക്കേറ്റ കൗണ്‍സിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. പി. എം. സുരേഷ് ബാബുവിന്‍െറ അടിയന്തരപ്രമേയത്തിനാണ് അനുമതി നിഷേധിച്ചത്. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന ആക്രമണമെന്ന പ്രമേയത്തിലെ പ്രയോഗമാണ് അവതരണാനുമതി നിഷേധിക്കാന്‍ ഇടയാക്കിയത്. പ്രമേയം യോഗത്തില്‍ വായിച്ച ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അപലപിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ്.ഐയോട് ആവശ്യപ്പെട്ടതായും അറിയിച്ചു. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അക്രമം അഴിച്ചുവിടുകയാണെന്ന തരത്തിലുള്ള പ്രമേയം വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ പറഞ്ഞു. അടിയന്തരപ്രമേയം തള്ളിയതായി അറിയിച്ചു. ഇതോടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റുനിന്ന് പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ശ്രദ്ധാപൂര്‍വമാണ് പ്രമേയം എഴുതി തയാറാക്കിയതെന്നും ആരെയും കുറ്റപ്പെടുത്തിയിട്ടില്ളെന്നും അഡ്വ. പി. എം. സുരേഷ് ബാബു പറഞ്ഞു. എന്നാല്‍, പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി. എം. സുരേഷ് ബാബു, എം. കുഞ്ഞാമുട്ടി, അഡ്വ. ശരണ്യ. കെ. സി. ശോഭിത, ഉഷാദേവി ടീച്ചര്‍, ബീരാന്‍ കോയ, സി. അബ്ദുറഹ്മാന്‍, അഡ്വ. പി.എം. നിയാസ് തുടങ്ങിയവര്‍ എഴുന്നേറ്റു പോയി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയെങ്കിലും യോഗ നടപടികള്‍ തുടര്‍ന്നു. കൗണ്‍സിലര്‍മാരായ ടി.വി. ലളിതപ്രഭ, എം.എം. പത്മാവതി, കെ. കൃഷ്ണന്‍, പി. കെ. ശാലിനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കൗണ്‍സിലിന്‍െറ ശ്രദ്ധക്ഷണിച്ചു. 140 അജണ്ടകള്‍ കൗണ്‍സില്‍ യോഗം പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.