കൊടുവള്ളിയിലെ അട്ടിമറി വിജയം; ഞെട്ടല്‍ മാറാതെ ലീഗ് കേന്ദ്രങ്ങള്‍

കൊടുവള്ളി: ഭൂരിപക്ഷം കുറവാണെങ്കിലും കാരാട്ട് റസാഖിന്‍െറ അട്ടിമറി വിജയത്തില്‍ ഞെട്ടല്‍ മാറാതെ ലീഗ് കേന്ദ്രങ്ങള്‍. വി.എം. ഉമ്മര്‍ 16,552 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്താണ് ലീഗ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി 513 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച് യു.ഡി.എഫിലെ എം.എ. റസാഖിനെ അടിയറവുപറയിച്ചത്. ജില്ലാ നേതൃത്വം മണ്ഡലത്തിലെ പരാജയകാരണം അന്വേഷിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അണികള്‍ തൃപ്തരായിട്ടില്ല. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അണികള്‍ക്കിടയിലുണ്ടായ വിരുദ്ധവികാരം കാരാട്ട് റസാഖിന് അനുകൂലമായ അടിയൊഴുക്കിന് കാരണമായതായാണ് വിലയിരുത്തല്‍. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ഒടുക്കംവരെയും നേരിയ വോട്ടിന്‍െറ ഭൂരിപക്ഷം നിലനിര്‍ത്തിവരുന്നതായാണ് കണ്ടത്. ലീഗിനും യു.ഡി.എഫിനും അനുകൂലമായ പഞ്ചായത്തുകളിലെല്ലാം എം.എ. റസാഖിന് ഭൂരിപക്ഷം കുറയുകയാണുണ്ടായത്. കട്ടിപ്പാറ പഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് എല്‍.ഡി.എഫിനെ തുണച്ചത്. മറ്റു പഞ്ചായത്തുകളില്‍ യു.ഡി.എഫിന്‍െറ ഭൂരിപക്ഷം കുറക്കാനുമായി. പഞ്ചായത്ത്, യു.ഡി.എഫ് വോട്ട്, എല്‍.ഡി.എഫ് വോട്ട്, ഭൂരിപക്ഷം ക്രമത്തില്‍: കട്ടിപ്പാറ-5455 -6838 (1383 -എല്‍.ഡി.എഫ് ഭൂരിപക്ഷം), താമരശ്ശരി- 9561-8479 (1082-യു.ഡി.എഫ്), ഓമശ്ശേരി-8627-8438 (189-യു.ഡി.എഫ്), കൊടുവള്ളി-12,072-14,080 (2008 -എല്‍.ഡി.എഫ്), കിഴക്കോത്ത്-9482-8204 (1278-യു.ഡി.എഫ്), നരിക്കുനി- 6627-6534 (93-യു.ഡി.എഫ്), മടവൂര്‍- 8225-8031 (194-യു.ഡി.എഫ് ഭൂരിപക്ഷം). 60,049 വോട്ട് എം.എ. റസാഖിനും 60,604 വോട്ട് കാരാട്ട് റസാഖിനും ലഭിച്ചു. 411 പോസ്റ്റല്‍ വോട്ട് യു.ഡി.എഫിനും 429 വോട്ട് എല്‍.ഡി.എഫിനും ലഭിക്കുകയുണ്ടായി. 127 ബൂത്തില്‍ 65 ബൂത്തുകള്‍ യു.ഡി.എഫിന് ഭൂരിപക്ഷം നല്‍കിയപ്പോള്‍ 62 ബൂത്തുകള്‍ എല്‍.ഡി.എഫിനും ഭൂരിപക്ഷം നല്‍കി. ബി.ജെ.പിക്ക് 2011ല്‍ 6508 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 11,489 വോട്ടുകള്‍ നേടാനായി. 4981 വോട്ടുകളാണ് അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പിക്ക് അധികം ലഭിച്ചത്. 1957നു ശേഷം നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ 2006ലേത് ഒഴിച്ച് മുഴുവന്‍ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വിജയം. ലീഗ് വിട്ട് വിമതനായി രംഗത്തുവന്ന പി.ടി.എ. റഹീം 2006ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചുകയറി. കാരാട്ട് റസാഖിന്‍െറ വിജയത്തോടെ എന്നും യു.ഡി.എഫിനെ തുണച്ചുപോന്ന മണ്ഡലം സുരക്ഷിതമല്ലാതായിരിക്കുകയാണ്. ലീഗിന്‍െറ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കാരാട്ട് റസാഖിന് അനുകൂലമായി വിധിയെഴുത്ത് വന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ലീഗ് നേതൃത്വത്തിന്‍െറ നിലപാടുകളെ ചോദ്യംചെയ്ത് കൂടുതല്‍ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവരുമെന്നാണ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.