കോഴിക്കോട്: സമ്മതിദായകര്‍ക്ക് ചെയ്ത വോട്ടിന്‍െറ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള വിവിപാറ്റ് യന്ത്രം (വ്യൂവര്‍ വെരിഫൈഡ് പേപര്‍ ഓഡിറ്റ് ട്രയല്‍) ജില്ലയില്‍ കോഴിക്കോട് നോര്‍ത് മണ്ഡലത്തില്‍ ഉപയോഗിക്കും. നോര്‍ത്തിലെ 95പോളിങ് സ്റ്റേഷനുകളിലാണ് യന്ത്രം ഉപയോഗിക്കുക. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ കോഴിക്കോട് നോര്‍ത് വരണാധികാരി കെ. ഗോപാലകൃഷ്ണന്‍ യന്ത്രം പരിചയപ്പെടുത്തി. വോട്ടിങ് യന്ത്രത്തോടു ബന്ധിപ്പിച്ചിരിക്കുന്ന വിവിപാറ്റില്‍ വോട്ട് രേഖപ്പെടുത്തിയാലുടന്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സഹിതം പ്രിന്‍റ് ചെയ്ത് വരും, വോട്ടര്‍ക്ക് ഏഴു സെക്കന്‍ഡ് നേരത്തേക്ക് ഈ പ്രിന്‍റ് കാണാം. പിന്നീട് യന്ത്രത്തിലെ ഡ്രോപ് ബോക്സിലേക്ക് നിക്ഷേപിക്കപ്പെടും. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമാണിത്. കള്ളവോട്ടുകള്‍ തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതഠിനും ഇത് പ്രയോജനപ്പെടും. കോഴിക്കോട് നോര്‍ത്തില്‍ 142 പോളിങ് സ്്റ്റേഷനുകളുണ്ട്. 1500 സ്ളിപുകള്‍ പ്രിന്‍റ് ചെയ്യാനുള്ള ശേഷിയേ യന്ത്രത്തിനുള്ളൂ. ഉപയോഗശേഷം പേപ്പര്‍ റോള്‍ മാറ്റാനാവില്ല. ഇതുകാരണം 1350ല്‍ കുറവ് വോട്ടര്‍മാരുള്ള 95 ബൂത്തുകളില്‍ മാത്രമാണ് വിവിപാറ്റ് ഉപയോഗിക്കുന്നത്. ഈ ബൂത്തുകളില്‍ ഒരു പ്രിസൈഡിങ് ഓഫിസറും നാല് പോളിങ് ഓഫിസര്‍മാരുമുള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരുണ്ടാവും. മറ്റിടങ്ങളില്‍ ഒരു പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ് ഓഫിസര്‍മാരുമാണ് വോട്ടിങ്ങിന് മേല്‍നോട്ടം വഹിക്കുക. കണ്‍ട്രോള്‍ യൂനിറ്റിനും ബാലറ്റ് യൂനിറ്റിനും സമീപമാണ് വിവിപാറ്റ് മെഷീനുകള്‍ സ്ഥാപിക്കുക. വോട്ട് രേഖപ്പെടുത്തിയാല്‍ വിവിപാറ്റിലൂടെ ശേഖരിക്കപ്പെടുന്നതിനാല്‍, ഏതെങ്കിലും രീതിയില്‍ ക്രമക്കേട് ആരോപിക്കപ്പെട്ടാല്‍ പരിശോധിച്ച് ഉറപ്പുവരുത്താനാകും. റീ കൗണ്ടിങ് ആവശ്യമായിവന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താവുന്നതാണ്. വോട്ടെടുപ്പിനുശേഷം സുരക്ഷയുറപ്പുവരുത്തുന്നതിനായി ട്രഷറിയിലാണ് യന്ത്രം സൂക്ഷിക്കുക. വോട്ടിങ് മെഷീനിലെ ക്രമക്കേടുകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.