കുണ്ടുങ്ങലില്‍ വീടുകള്‍ കത്തിനശിച്ചു; മൂന്നു കുടുംബങ്ങള്‍ പെരുവഴിയില്‍

കോഴിക്കോട്: കുണ്ടുങ്ങലില്‍ പുലര്‍ച്ചെ കെട്ടിടത്തിന് തീപിടിച്ച് മൂന്നു വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. താമസക്കാര്‍ ധരിച്ച വസ്ത്രങ്ങള്‍ മാത്രമാണ് ബാക്കിയായത്. വീടുകളിലൊന്നില്‍ സൂക്ഷിച്ച, തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ ഫര്‍ണിചറും മറ്റും കത്തിനശിച്ചവയില്‍പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അയല്‍ക്കാരന്‍ ഹബീബ് ഹൗസില്‍ മമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ജിംഷാദിനെ (28) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിലിന്‍െറ കല്ല് കാലില്‍വീണ് എല്ലിന് ക്ഷതമേല്‍ക്കുകയായിരുന്നു. കുണ്ടുങ്ങല്‍ മാളിയേക്കല്‍ സി.എന്‍ പടന്നയില്‍ ഒരു മേല്‍ക്കൂരക്ക് കീഴിലുള്ള പാരഡൈസ് വില്ല എന്ന ലൈന്‍ മുറിക്കെട്ടിടത്തിനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ഓടെ തീയാളിയത്. താമസക്കാര്‍ ഉണര്‍ന്ന് പുറത്തിറങ്ങിയതും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണക്കാനായതും വന്‍ അപകടം ഒഴിവാക്കി. താമസയോഗ്യമല്ലാതായ വീടുകളില്‍നിന്ന് കുട്ടികളടക്കം 10ലേറെ വരുന്ന കുടുംബാംഗങ്ങളെ അയല്‍ക്കാരുടേയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കയാണ്. മൂന്നു കുടുംബങ്ങള്‍ മൂന്നു മുറികളിലായി വര്‍ഷങ്ങളായി താമസിച്ചുവരുകയായിരുന്നു. ഓടിട്ട മേല്‍ക്കൂരയിലേക്ക് പടര്‍ന്ന തീ ബീച്ച് സ്റ്റേഷനില്‍നിന്ന് മൂന്നു യൂനിറ്റും മീഞ്ചന്തയില്‍നിന്ന് ഒരു യൂനിറ്റും ഫയര്‍ ഫോഴ്സത്തെി മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് അണച്ചത്. മൊത്തം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുണ്ടുങ്ങല്‍ സ്വദേശികളായ നജ്മ, കുഞ്ഞീബി, സൗദ മുഹമ്മദ് റാഫി എന്നിവരാണ് കെട്ടിടത്തിലെ താമസക്കാര്‍. കുഞ്ഞീബിയുടെ വീടിന്‍െറ സമീപമാണ് കോര്‍പറേഷന്‍െറ കുണ്ടുങ്ങല്‍ ആരാമം അങ്കണവാടി. ഈവീട്ടില്‍ അങ്കണവാടിയുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. തീയാളുന്നതുകണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തിറങ്ങി ബഹളം വെക്കുകയായിരുന്നു. സൗദയുടെ വീട്ടില്‍ കിടപ്പുമുറിയില്‍നിന്നാണ് തീ ആദ്യം കത്തുന്നത് കണ്ടതെന്ന് പറയുന്നു. ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ പി.വി. വിശ്വാസ്, അസി. ഓഫിസര്‍ ബിജു, ലീഡിങ് ഫയര്‍മാന്‍ ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. പൊലീസിന്‍െറ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗത്തിലെ സയന്‍റിഫിക് ഓഫിസര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. ഫാനില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് ശാസ്ത്രീയവിഭാഗത്തിന്‍െറ നിഗമനം. ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. പെരുവഴിയിലായ കുടുംബത്തെ സഹായിക്കാനായി വാര്‍ഡ് കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്‍ ചെയര്‍മാനായി സര്‍വകക്ഷി സഹായ സമിതിയുണ്ടാക്കി. സര്‍ക്കാര്‍-സ്വകാര്യ സഹായത്തോടെ മൂന്നു കുടുംബങ്ങള്‍ക്കും വീട് പണിതുനല്‍കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. പ്രാഥമിക സഹായമായി മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി 23,000 രൂപ മൂന്നു കുടുംബങ്ങള്‍ക്കുമായി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.