മൊബൈല്‍ ഷോപ്പുടമകള്‍ സിം ആക്ടിവേഷന്‍ നിര്‍ത്തി

മുക്കം: പുതിയ സിംകാര്‍ഡുകളുടെ ആക്ടിവേഷന്‍, വെരിഫിക്കേഷന്‍ എന്നിവയുടെ ഉത്തരവാദിത്തം ഷോപ് ഉടമകളുടെ തലയില്‍ കെട്ടിവെക്കുന്ന മൊബൈല്‍ സെല്ലുലാര്‍ കമ്പനികളുടെ നിലപാടില്‍ ജില്ലയിലെ മൊബൈല്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍. ഷോപ്പുകളില്‍നിന്ന് സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നത് വ്യാപാരികള്‍ നിര്‍ത്തിവെച്ചു. അഡ്രസ് പ്രൂഫുകളില്‍ ചിലര്‍ കൃത്രിമം കാണിച്ച് സിം കാര്‍ഡുകള്‍ വാങ്ങി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായി. ഇത്തരം കേസുകളില്‍ കുറ്റക്കാരുടെ കൂട്ടത്തില്‍ മൊബൈല്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തുന്ന നടപടിയാണ് അധികാരികളില്‍നിന്ന് ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണോയെന്നറിയാന്‍ വ്യാപാരികള്‍ക്ക് കഴിയാറില്ല. ഈ സാ ഹചര്യത്തില്‍ വ്യാപാരികളെ കേസില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ളെന്ന് വ്യാപാരികള്‍ പറയുന്നു. ആക്ടിവേഷന്‍ കൂട്ടാന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി റീട്ടെയില്‍ വ്യാപാരികളെ പ്രയോജനപ്പെടുത്തുന്ന കമ്പനികള്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കൈമലര്‍ത്തുകയാണെന്നും വ്യാപാരികള്‍ കെണിയില്‍ കുടുങ്ങുകയാണെന്നും ആരോപിച്ചു. കൂടാതെ നിരന്തരമായി ടോക്ടൈം വെട്ടിക്കുറക്കുകയും നെറ്റ് റീചാര്‍ജിങ്ങില്‍ എം.ബി മാസംതോറും കുറച്ചുകൊണ്ടുവരുകയും ചെയ്ത് ഉപഭോക്താവില്‍നിന്ന് ലാഭമുണ്ടാക്കുന്നു. ഈ നിലപാടുകളില്‍നിന്ന് കമ്പനികള്‍ പിന്മാറുന്നതുവരെ പുതിയ സിം കാര്‍ഡ് ആക്ടിവേഷന്‍, പോര്‍ട്ടിങ്, 4 ജി ട്രാന്‍സ്ഫറിങ് തുടങ്ങിയവ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ മൊബൈല്‍ ഷോപ് ഉടമകള്‍ തീരുമാനിച്ചു. മുക്കം വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ മുക്കം, കൊടുവള്ളി, ഓമശ്ശേരി, ആര്‍.ഇ.സി, കുന്ദമംഗലം, കാരന്തൂര്‍, ചാത്തമംഗലം, മണാശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, അഗസ്ത്യന്‍മുഴി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നിരവധി വ്യാപാരികള്‍ പങ്കെടുത്തു. മൊബൈല്‍ ഷോപ് റീട്ടെയ്ലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഗസല്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.സി. നൗഷാദ്, അശോകന്‍, സിദ്ദീഖ്, ഹഖീക്കത്ത്, കെ.എം. അഷ്റഫ് അലി, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.