കോട്ടപ്പറമ്പ് ആശുപത്രിക്ക് ശുചിത്വ പുരസ്കാരം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്‍െറ ശുചിത്വ പുരസ്കാരം കോട്ടപ്പറമ്പ് ആശുപത്രിക്ക്. വൃത്തിയും സേവനവും നല്‍കുന്നതില്‍ രാജ്യത്തിനുതന്നെ മാതൃകയായ കോഴിക്കോട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നാം സ്ഥാനം ലഭിച്ചത്. സ്വച്ഛ്ഭാരത് അഭിയാന്‍െറ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വവും സുരക്ഷിതവും മെച്ചപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയ കായകല്‍പ് പുരസ്കാരമാണ് കോട്ടപ്പറമ്പ് ആശുപത്രിക്ക് ലഭിച്ചത്. ആശുപത്രിയുടെ വൃത്തിക്കും ജീവനക്കാരുടെ സേവന മികവിനും രോഗികള്‍ക്കുള്ള ശുദ്ധജല ലഭ്യത, ശൗച്യാലയ സൗകര്യങ്ങള്‍, ആശുപത്രി പരിസരങ്ങളുടെ വൃത്തി തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിക്കാണ് ഒന്നാം സ്ഥാനം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കോട്ടപ്പറമ്പ് ആശുപത്രിയോടൊപ്പം തൈക്കാട് ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രികളും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാര്‍ക്ക് 50 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷം രൂപയുമാണ് സമ്മാനം. മൂന്നു ഘട്ടങ്ങളിലായി വിദഗ്ധര്‍ നടത്തിയ പരിശോധനയിലൂടെയാണ് വൃത്തിയുള്ള ആശുപത്രികളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി. രമേശന്‍, ജില്ലാ ക്വാളിറ്റി ഓഫിസര്‍ ടി.ആര്‍. സൗമ്യ എന്നിവര്‍ ചേര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ര്‍ ഡോ. ആര്‍. രമേശില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.