യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍

കൊയിലാണ്ടി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15ന് മുണ്ടോത്ത് പള്ളിക്ക് കിഴക്കുവശത്ത് രാത്രി 12.30ന് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ചീനിയാര്‍മണ്ണില്‍ നബീലിനെ (29) മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകമ്പികള്‍കൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. നന്തി കടലൂര്‍ ഒടിയില്‍വീട്ടില്‍ ഉട്ടു എന്ന വിപിന്‍ (26), കൊയിലാണ്ടി എസ്.ബി.ഐ റോഡില്‍ ബൈറുഹാഫ് മന്‍സിലില്‍ മിസ്ഹബ് (22), അരയന്‍കാവ് റോഡില്‍ വാവച്ചിക്കണ്ടി വീട്ടില്‍ അനുകൃഷ്ണ (19), വടകര കാരാപൊയില്‍ മോനു എന്ന ജിതിന്‍ (20) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നബീലിന്‍െറ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും കാലിന്‍െറ എല്ല് ഒടിയുകയും ചെയ്തു. മുഖത്തും മാരകമായ മുറിവേറ്റു. അബോധാവസ്ഥയില്‍ റോഡരികില്‍ രക്തം വാര്‍ന്നുകിടക്കുന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലക്കും വലതുകാലിലും ശസ്ത്രക്രിയ നടത്തിയിരുന്നു.കൊയിലാണ്ടിയിലെ മുഹമ്മദിന് നബീലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തെവെച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദിന്‍െറ നിര്‍ദേശപ്രകാരം മിസ്ഹാബാണ് ക്വട്ടേഷന്‍ നല്‍കിയത്. നിരവധി കേസുകളില്‍ പ്രതിയായ അരങ്ങാടത്ത് സ്വദേശി വിഷ്ണുവാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ സഹായികളായ വിപിന്‍, അനുകൃഷ്ണന്‍, വടകര സ്വദേശിയായ മോനു എന്നിവരോടൊപ്പം സംഭവദിവസം രാത്രി നബീലിനെ മോട്ടോര്‍ സൈക്കിളുകളില്‍ പിന്തുടര്‍ന്ന് മുണ്ടോത്ത് പള്ളിക്കടുത്തുവെച്ച് ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ ഉട്ടു വിപിന്‍ കഴിഞ്ഞദിവസം ബൈക്ക് മോഷണക്കേസില്‍ കൊയിലാണ്ടി പൊലീസിന്‍െറ പിടിയിലായിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ തുമ്പുകിട്ടിയത്. സി.ഐ ആര്‍. ഹരിദാസന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ നിപുണ്‍ ശങ്കര്‍, എസ്.സി.പി.ഒമാരായ പ്രദീപന്‍, എം.പി. ശ്യാം, സന്തോഷ് മമ്പാട്ടില്‍, മോഹനകൃഷ്ണന്‍, കെ.കെ. ബിജു, ഇ. ഗണേശന്‍ എന്നിവരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.