ജപ്പാന്‍ പദ്ധതി സജ്ജമായില്ല;  കുടിവെള്ളക്ഷാമം രൂക്ഷമാകും 

കോഴിക്കോട്: ആറുമാസം മുമ്പ് നിര്‍ത്തിവെച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഇക്കുറി കോര്‍പറേഷന്‍ പരിധിയില്‍ ഒഴികെ പദ്ധതി ഉപകാരപ്പെടില്ല. ബേപ്പൂര്‍, നന്മണ്ട, മെഡിക്കല്‍ കോളജ്- കാരന്തൂര്‍ റോഡ് എന്നിവിടങ്ങളിലാണ് ഇടവേളക്ക് ശേഷം പ്രവൃത്തി ആരംഭിച്ചത്. ജപ്പാന്‍ കമ്പനിയുമായുള്ള കണ്‍സല്‍ട്ടന്‍സി നിര്‍ത്തലാക്കി വാട്ടര്‍ അതോറിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. ചെന്നൈ ആസ്ഥാനമായ  ശ്രീറാം ഇ.പി.സിക്കാണ് കരാര്‍. എന്നാല്‍, പ്രവൃത്തി മന്ദഗതിയിലായതിനാല്‍ ഈ വര്‍ഷം കോര്‍പറേഷന് പുറത്തുള്ള സ്ഥലങ്ങളില്‍ പൂര്‍ണമായ തോതില്‍ വെള്ളം എത്തിക്കാന്‍ കഴിയില്ളെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. പുതിയതായി 20 ടാങ്കുകള്‍ സ്ഥാപിച്ചെങ്കിലും ഇവയില്‍നിന്ന് വെള്ളം വിതരണം ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. 2010 ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി 2015നാണ് ഉദ്ഘാടനം ചെയ്തത്. അറുപത് ശതമാനം സ്ഥലങ്ങളിലും പൈപ്പ് സ്ഥാപിച്ചെങ്കിലും ഇവക്ക് ഇടയില്‍ കണക്ഷന്‍ ഇല്ലാത്തതാണ് വിതരണം വൈകാന്‍ കാരണം. അഞ്ച് വര്‍ഷത്തെ കാലതാമസം, കരാര്‍ തുകയിലുണ്ടാക്കിയ നഷ്ടം എന്നിവകാരണം കരാര്‍ കമ്പനി പദ്ധതിയില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ഇതിനുപുറമെ, പദ്ധതി കോര്‍പറേഷന്‍ പരിധിയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചോര്‍ച്ച വന്ന ഇടങ്ങളില്‍ നന്നാക്കേണ്ടതും ബാധ്യതയായിത്തീര്‍ന്നു. നിലവില്‍ പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 262 കി.മീ.യിലാണ് പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയായത്. ഇനി 465 കി.മീറ്ററില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനുണ്ട്. അതായത് പദ്ധതി ഉദ്ദേശിച്ചതിന്‍െറ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്ന ഭാഗങ്ങളില്‍ പലയിടത്തും കുടിവെള്ളത്തിന്‍െറ കുറവും വോള്‍ട്ടേജ് ക്ഷാമവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.  എലത്തൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം കാരണം ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ വെള്ളം ലഭ്യമല്ലാതായിട്ടുണ്ട്. പമ്പ് ഹൗസുകളിലെ കിണര്‍ വെള്ള നിരപ്പ് താഴ്ന്നതോടെ അരിപ്പ വെച്ച് പുഴവെള്ളം ശേഖരിച്ച് ബ്ളീചിങ് പൗഡര്‍ ഇട്ട ശേഷമാണ് വിതരണം ചെയ്യുന്നത്.  നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കിണറുകളില്‍ വെള്ളം താഴ്ന്നതിനൊപ്പം കോളിഫോം ബാക്ടീരിയ കൂടുതലായി കാണപ്പെടുന്നുമുണ്ട്. നഗരങ്ങളിലെ അഴുക്കുചാലുകളിലെ അശാസ്ത്രീയത കാരണം മലിനജലം കിണറിലേക്ക് അരിച്ചിറങ്ങുന്നതാണ് പ്രശ്നം. ഗ്രാമങ്ങളിലാകട്ടെ, വയലുകളും നീര്‍ത്തടങ്ങളും വന്‍തോതില്‍ നികത്തിയതും രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.