പൊലീസുകാരെ മണല്‍ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

വടകര: പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ മണല്‍ മാഫിയയുടെ ആക്രമണം. തിരുവള്ളൂര്‍ പെരിഞ്ചേരിക്കടവില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നത് പിടികൂടാനത്തെിയ സ്പെഷല്‍ സ്ക്വാഡിലെ പൊലീസ് ഓഫിസര്‍ അജീഷ്കുമാറിനെയും സഹപ്രവര്‍ത്തകരെയുമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. മീന്‍പാലം പന്തപ്പൊയില്‍ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. കടവില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തത്തെുടര്‍ന്ന് വടകര എസ്.ഐയുടെ നിര്‍ദേശപ്രകാരം പരിശോധനക്കത്തെിയ ഉദ്യോഗസ്ഥരെയാണ് മിനിലോറിയിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചത്. തനിക്കുനേരെ ലോറി വരുന്നതുകണ്ട് ബൈക്കിലുണ്ടായിരുന്ന പൊലീസ് ഓഫിസര്‍ അജീഷ്കുമാര്‍ ചാടിയിറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. ലോറിയുടെ ഇടിയില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. റൂറല്‍ എസ്.പിയുടെ കീഴിലെ ഷാഡോ പൊലീസ് സ്ക്വാഡില്‍പ്പെട്ട അജീഷ്കുമാര്‍, അംഗജന്‍, മനോജ്, ജിത്തു എന്നിവരാണ് രണ്ടു ബൈക്കുകളിലായി യൂനിഫോമില്‍ കടവിന്‍െറ സമീപത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മണല്‍കടത്ത് പരിശോധനക്കത്തെിയത്. യാത്രക്കിടയില്‍ ലോറി വരുന്നതുകണ്ട് ബൈക്കിലുണ്ടായിരുന്ന പൊലീസ് ഓഫിസര്‍ താഴെയിറങ്ങി കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയ വണ്ടി ബൈക്കിലുണ്ടായിരുന്ന അജീഷ്കുമാറിനെ ഇടിക്കാനടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലൂടെ കയറിയിറങ്ങിയ ലോറി നിര്‍ത്താതെ പോയി. ലോറിയെക്കുറിച്ചും പ്രതികളെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി വടകര പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.