മലബാര്‍ മെഡിക്കല്‍ കോളജ്: നഴ്സുമാരുടെ സമരം  പതിനഞ്ചാം ദിവസത്തിലേക്ക്

ഉള്ള്യേരി: യൂനിയന്‍ നേതാവിനെ സസ്പെന്‍ഡ് ചെയ്യുകയും രണ്ട്  നഴ്സിങ് വിദ്യാര്‍ഥികളെ പിരിച്ചുവിടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. നാളെ മുതല്‍ റിലേ നിരാഹാരം ആരംഭിക്കാനുള്ള തയാറെടുപ്പില്‍ സമരസമിതിയും സസ്പെന്‍ഷന്‍ പിന്‍വലിക്കാനാവില്ളെന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്‍റും നിലപാട് കടുപ്പിച്ചതോടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത അനിശ്ചിതമായി നീളുകയാണ്. യൂനിഫോം ധരിക്കാത്തതിന്‍െറ പേരില്‍ രണ്ടു നഴ്സുമാരെ മെഡിക്കല്‍ സൂപ്രണ്ട് പുറത്താക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത്  അന്വേഷിക്കാന്‍ ചെന്ന യു.എന്‍.എ ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീമേഷിനെ സസ്പെന്‍ഡ് ചെയ്യുകയും വധശ്രമത്തിനു കേസുകൊടുക്കുകയും ചെയ്തുവെന്നാണ് സമരസമിതി ആരോപിക്കുന്നത്. സമരക്കാരെ ഹോസ്റ്റലില്‍നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ളെന്നും സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ യൂനിയന്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കമ്മറ്റി രൂപവത്കരിക്കാമെന്നും അതിനു മുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവില്ളെന്നുമാണ് മാനേജ്മെന്‍റ് നിലപാട്. ലേബര്‍ കമീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും ആശുപത്രി മാനേജ്മെന്‍റ് സമരക്കാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.  നൂറ്റി അമ്പതോളം നഴ്സുമാര്‍ സമരത്തിനിറങ്ങിയതോടെ നഴ്സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയ മാനേജ്മെന്‍റ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍വ്യൂ നടത്തി ഏതാനും നഴ്സുമാരെ നിയമിച്ചിട്ടുണ്ട്. നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസിന്‍െറയും ആര്‍.എം.പിയുടെയും പ്രതിനിധികള്‍ സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു.  പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സമരത്തിലുള്ള ചില നഴ്സുമാര്‍ തിരികെ ജോലിയില്‍ കയറിയതായും കഴിഞ്ഞ ദിവസങ്ങളില്‍ യൂനിയന്‍ ഭാരവാഹികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നുവെങ്കിലും അവര്‍ സന്നദ്ധരായില്ളെന്നും മാനേജ്മെന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.