ഷിബിന്‍ വധക്കേസ്: രണ്ടുസാക്ഷികള്‍കൂടി പ്രതികളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേസില്‍ രണ്ടുസാക്ഷികള്‍കൂടി പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വിസ്തരിച്ച മൂന്നും നാലും സാക്ഷികളായ രഖില്‍, ലിനീഷ് എന്നിവരാണ് ഷിബിനെ ആക്രമിച്ച പ്രതികളെ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ മുമ്പാകെ തിരിച്ചറിഞ്ഞത്. രണ്ടാം സാക്ഷി അഖിലിന്‍െറ ക്രോസ് വിസ്താരവും ലിനീഷിന്‍െറ പ്രോസിക്യൂഷന്‍ ഭാഗം വിസ്താരവുമാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്. ലിനീഷിന്‍െറ ക്രോസ് വിസ്താരവും അഞ്ചും ആറും സാക്ഷികളായ വിജീഷ്, അനീഷ് എന്നിവരുടെ വിസ്താരവും വെള്ളിയാഴ്ച നടത്താനാണ് തീരുമാനം. വിസ്തരിച്ച മുഴുവന്‍ സാക്ഷികളും ഇതോടെ പ്രതികളെ തിരിച്ചറിഞ്ഞു. 2015 ജനുവരി 22ന് രാത്രി ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറു യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ മുസ്ലിം ലീഗുകാരായ 18 പേരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒമ്പതാം പ്രതിക്കെതിരായ വിചാരണ കോഴിക്കോട് ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍, അഡ്വ. ബിനുമോന്‍ സെബാസ്റ്റ്യന്‍, അഡ്വ. ഡി. അരുണ്‍ബോസ് പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍, ജോസ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.