കൊടുവള്ളിയില്‍ പ്രതീക്ഷകള്‍ മറികടന്ന് ലീഗ് പ്രഖ്യാപനം

കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ മത്സരിക്കും. പ്രതീക്ഷകള്‍ മറികടന്ന് നടന്ന പ്രഖ്യാപനം പാര്‍ട്ടികേന്ദ്രങ്ങളില്‍ ഞെട്ടലാണുളവാക്കിയത്. വി.എം. ഉമ്മര്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിയായി വീണ്ടും വരുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് കേന്ദ്രങ്ങള്‍. ഇത് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നത്. എം.എ. റസാഖ് മാസ്റ്ററുടെ പേരും ഉയര്‍ന്നുവന്നതോടെ ജനപ്രിയരായവര്‍ സ്ഥാനാര്‍ഥിയായി വരണമെന്ന ആവശ്യം ശക്തമായിരുന്നു. മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ തീരുമാനവും ഇതിനൊപ്പമായിരുന്നു. നേരത്തേ മത്സരിച്ച് പരാജയപ്പെട്ട തിരുവമ്പാടിയിലേക്കാണ് വി.എം. ഉമ്മര്‍ മാസ്റ്റര്‍ പോകുന്നത്.പരിഹരിക്കപ്പെടാതെ കിടക്കുന്ന കൊടുവള്ളിയിലെ മുസ്ലിം ലീഗിനുള്ളിലെ തര്‍ക്കങ്ങള്‍ എം.എ. റസാഖ് മാസ്റ്ററുടെ സ്ഥാനാര്‍ഥിത്വംവഴി പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുള്ള ശ്രമങ്ങളായിരിക്കും എം.എ. റസാഖ് മാസ്റ്റര്‍ ആദ്യം നടത്തുക. സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാഴാഴ്ചതന്നെ നാട്ടിലുടനീളം സ്ഥാപിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് റസാഖ് മാസ്റ്റര്‍ ലീഗിലേക്ക് കടന്നുവന്നത്. യൂത്ത് ലീഗിന്‍െറ ജില്ലാ ഭാരവാഹിയായിട്ടുണ്ട്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍, കൊടുവള്ളി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സി.എച്ച് സെന്‍റര്‍ ജനറല്‍ സെക്രട്ടറിയായ റസാഖ് മാസ്റ്റര്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. നിലവില്‍ സി.ഐ.എഫ്.എല്‍ ചെയര്‍മാന്‍കൂടിയാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ എം.എ. റസാഖ് മാസ്റ്റര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.