കല്ലായിപ്പുഴ നവീകരണ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: അഞ്ചുവര്‍ഷത്തോളമായി കടലാസില്‍ കിടന്ന പദ്ധതിക്ക് ശാപമോക്ഷം പ്രഖ്യാപിച്ച് കല്ലായിപ്പുഴ നവീകരണ പദ്ധതിക്ക് ഒടുവില്‍ തുടക്കം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ജലസേചന മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നവീകരണത്തിന് നടപടിയായത്. അഞ്ചു വര്‍ഷം മുമ്പ് ഇടതുപക്ഷ സര്‍ക്കാര്‍ കല്ലായിപ്പുഴ നവീകരത്തിന് 35 കോടിയും പ്രാരംഭ പ്രവൃത്തികള്‍ക്ക് മൂന്നര കോടിയും അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയിരുന്നില്ല. 2012ല്‍ 4.10 കോടിക്ക് ടെന്‍ഡറായി. എന്നാല്‍, പ്രവൃത്തി തുടങ്ങാത്തതിനാല്‍ മൂന്നു വര്‍ഷത്തിനു ശേഷം തുക 4.90 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍, പഴയ ടെന്‍ഡര്‍ നീട്ടുന്നതിന് പകരം ഇപ്പോഴത്തെ തുക പുതിയ പദ്ധതിയായി സര്‍ക്കാര്‍ അവതരിപ്പിച്ചതിനാല്‍ പദ്ധതി സാങ്കേതികക്കുരുക്കിലാവുകയായിരുന്നു. കാലാവധി കഴിഞ്ഞ പദ്ധതികള്‍ക്ക് ഇനി തുക അനുവദിക്കേണ്ട എന്ന് വകുപ്പ് നിലപാടെടുക്കുകയും ചെയ്തതോടെ പദ്ധതി ഏറക്കുറെ നിലച്ച നിലയിലായി. കല്ലായിപ്പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ. എം.കെ. മുനീര്‍ ഇടപെട്ടതോടെയാണ് പ്രവൃത്തിക്ക് വീണ്ടും സാധ്യത തെളിഞ്ഞത്. കഴിഞ്ഞ ആഴ്ച ഇരു മന്ത്രിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ടറി, രണ്ട് അഡീഷനല്‍ സെക്രട്ടറിമാര്‍, പൊതുമരാമത്ത് സെക്രട്ടറി എന്നിവരുടെ സന്നിധ്യത്തില്‍ നടന്ന അവലോകന യോഗമാണ് പ്രവൃത്തിക്ക് വീണ്ടും അനുമതി നല്‍കിയത്. 22 കിലോമീറ്റര്‍ പുഴ ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ച് ചളി നീക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍, സംരക്ഷണ ഭിത്തി കെട്ടല്‍ എന്നിവക്കാണ് 2010ല്‍ 35 കോടി അനുവദിച്ചത്. ഇതിന്‍െറ ആദ്യഘട്ടമായി നാലര കിലോമീറ്ററാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഏറ്റവും കുറഞ്ഞ ജലനിരപ്പില്‍നിന്ന് 2.2 മീറ്റര്‍ ആഴത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പ്രവൃത്തി ആരംഭിക്കുക. പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും എടുക്കാനുള്ള ചളി സര്‍വേ ചെയ്ത ശേഷമേ പ്രവൃത്തി ആരംഭിക്കുകയുള്ളൂ. കല്ലായിപ്പുഴ നവീകരണം, മുഖദാര്‍- കോതി അഴിമുഖം കടല്‍ഭിത്തി നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം മുഖദാര്‍ കടപ്പുറത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ. മൊയ്തീന്‍ കോയ, കൗണ്‍സിലര്‍ പി.എം. നിയാസ്, സി.ടി. സക്കീര്‍ ഹുസൈന്‍, ഫൈസല്‍ പള്ളിക്കണ്ടി, കെ. കുഞ്ഞിമോന്‍, അസി. എക്സി. എന്‍ജിനീയര്‍ പ്രേമാനന്ദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.