എന്തിനാണ് യാത്രക്കാരെ ഇങ്ങനെ പെരുമഴയത്ത് നിര്‍ത്തുന്നത്?

കോഴിക്കോട്: രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നിലെ ബസ്സ്റ്റോപ് നോക്കുക. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് പേര്‍ ദിനേന വന്നുപോകുന്ന കേന്ദ്രം. പക്ഷേ, മഴപെയ്യുമ്പോള്‍ ഒരു മിനിറ്റുപോലും ഇവിടെ നില്‍ക്കാന്‍ കഴിയില്ല. മഴ നനയാതിരിക്കാന്‍ ഒരു സംവിധാനവും ഇവിടെയില്ലാത്തതാണ് കാരണം. പേരിനൊരു പരസ്യ ഷെഡ് ഇവിടെയുണ്ട്. പക്ഷേ, അതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവും യാത്രക്കാര്‍ക്കില്ളെന്ന് മാത്രം. കുടയുണ്ടെങ്കിലും വലിയ കാര്യമൊന്നുമില്ല. മുന്നില്‍ കുഴികളില്‍ നിറയെ മലിനജലമാണ്. ഇതിലേക്കാണ് ബസിറങ്ങേണ്ടതും നടന്നുപോകേണ്ടതും. മെഡിക്കല്‍കോളജ്, താമരശ്ശേരി, മുക്കം, മാവൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് നിരനിരയായി ബസുകള്‍ വന്നുപോകുമ്പോള്‍ കൂട്ടപ്പൊരിച്ചിലാണ് ഇവിടെ. ഇതിനിടെ കുഴിയിലെ മലിനജലത്തില്‍ വീഴുന്നതും നിത്യസംഭവം. രാജാജി റോഡില്‍ മാത്രമല്ല, നഗരത്തിലെ മിക്കയിടത്തെയും ബസ്സ്റ്റോപ്പുകളുടെ സ്ഥിതി ഇതാണ്. ഫുട്പാത്തുകളിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കേണ്ടത്. എന്നാല്‍, ഇവിടെ പലപ്പോഴും തട്ടുകടക്കാരും മറ്റും കൈയേറിയിരിക്കും. മാനാഞ്ചിറ എല്‍.ഐ.സിക്ക് മുന്നിലെ ബസ്സ്റ്റോപ് പലപ്പോഴും നോക്കുകുത്തിയാണ്. ബസ്സ്റ്റോപ്പുണ്ടെങ്കിലും ഇതിനെ മറികടന്ന് നടുറോഡില്‍ ബസ് നിര്‍ത്തുന്നതാണ് പ്രശ്നം. കോടികള്‍ ചെലവാക്കി റോഡുകള്‍ നിര്‍മിക്കുമ്പോഴും വഴിയരികില്‍ കാത്തുനില്‍ക്കുന്ന പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരനെ പരിഗണിക്കാത്തതാണ് പ്രശ്നം. ട്രാഫിക് പൊലീസിന്‍െറ കണ്‍വെട്ടത്താണ് ഈ ക്രൂരതകള്‍. മിക്കയിടത്തും സ്വകാര്യ കമ്പനികളുടെ പരസ്യബോര്‍ഡുകളാണ് ബസ്സ്റ്റോപ്പുകള്‍. എന്നാല്‍, ആളുകള്‍ക്ക് മഴനനയാതെ നില്‍ക്കാനോ സാധനങ്ങള്‍ വെക്കാനോ ഇവിടെ സൗകര്യമുണ്ടാവാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.