മുടിക്കോട്ടെ എ.പി–ഇ.കെ സംഘര്‍ഷം: അഞ്ചുപേര്‍ അറസ്റ്റില്‍

പാണ്ടിക്കാട്: പന്തലൂര്‍ മുടിക്കോട്ട് വീണ്ടും എ.പി-ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റില്‍. മുടിക്കോട് സ്വദേശികളായ മതാരി ഷഫീഖ് (26), മതാരിമേല്‍ വീട്ടില്‍ മുഹമ്മദാലി (31), പള്ളിക്കല്‍ അബൂബക്കര്‍ (35), വട്ടക്കണ്ണന്‍ ഫളലുദ്ദീന്‍ ഷാഫി (25), മതാരി കരുവാതോടി സിയാദ് (28) എന്നിവരെയാണ് പാണ്ടിക്കാട് എസ്.ഐ ബേസില്‍ തോമസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എ.പി വിഭാഗക്കാരാണ്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറും 14 ബൈക്കുകളും കൂള്‍ബാറുള്‍പ്പെടെ കടകളും അക്രമികള്‍ തകര്‍ത്തു. മുടിക്കോട്ടെ പള്ളിത്തര്‍ക്കത്തിന്‍െറ പേരിലുള്ള സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായി വ്യാഴാഴ്ച രാത്രി എട്ടോടെയാണ് എ.പി വിഭാഗത്തില്‍പെട്ടവര്‍ അക്രമം നടത്തിയതെന്നാണ് പരാതി. ജൂണ്‍ 19ന് രാത്രി ഇ.കെ വിഭാഗക്കാര്‍ സി.പി.എം ഓഫിസില്‍ കയറി എ.പി വിഭാഗക്കാരെ ആക്രമിച്ചതിന് പകരമായിരുന്നത്രെ സംഭവം. അക്രമത്തിനിരയായവരില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയും ഉള്‍പ്പെട്ടു. റോഡരികിലും ഗ്രൗണ്ടിലും നിര്‍ത്തിയിട്ട കാറും ബൈക്കുകളും തകര്‍ത്തു. വടിവാള്‍, ഇരുമ്പ് കമ്പി, പൈപ്പ് എന്നിവകൊണ്ടാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ആക്രമണം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര്‍ക്കായി പാണ്ടിക്കാട് സി.ഐ കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച പൊലീസ് സാന്നിധ്യത്തിലാണ് മുടിക്കോട് പള്ളിയില്‍ ജുമുഅ നടന്നത്. പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലുള്ളവര്‍: മുടിക്കോട് മാട്ടുമ്മല്‍ അബുഹാജി (65), ചക്കിപറമ്പന്‍ അബൂബക്കര്‍ (45), ഓളിക്കല്‍ മുഹമ്മദ് ഉനൈസ് (24), ഓലിക്കല്‍ സൈനുല്‍ അബിദ് (19), ചുള്ളിക്കുളവന്‍ റാഷിദ് (24), മതാരി സ്രാമ്പിക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ (60), മതാരി പുതുവീട്ടില്‍ ഉമ്മര്‍ ഫൈസി (37), തയ്യില്‍ മൊയ്തീന്‍ (58), കളവന്‍കടവത്ത് മുഹമ്മദ് (50), കളവന്‍കടവത്ത് മന്‍സൂര്‍ (30), പാലക്കാവളപ്പില്‍ ഫാസില്‍ (17), ചക്കാലകുന്നന്‍ ജാഫര്‍ (17), അന്യസംസ്ഥാന തൊഴിലാളിയായ മുഹമ്മദ്. മതാരി പുതുവീട്ടില്‍ ഷറഫുദ്ദീനെ (39) മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.