താടി വടിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിക്ക് മര്‍ദനം

ഫറോക്ക്: താടി വടിക്കണമെന്ന സീനിയര്‍ വിദ്യാര്‍ഥികളുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചവശനാക്കിയെന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ പരാതി. മുക്കം കെ.എം.സി.ടി പോളിടെക്നിക് കോളജ് രണ്ടാം വര്‍ഷ ഡിപ്ളോമ ഇന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി രാമനാട്ടുകര തോട്ടുങ്ങല്‍ റുബീന മന്‍സില്‍ മുഹമ്മദ് നിസ്മല്‍ മന്‍സൂറിനാണ് (20) മര്‍ദനമേറ്റത്. ഇയാള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. കഴിഞ്ഞ ബുധനാഴ്ച ഏതാനും വിദ്യാര്‍ഥികള്‍ താടിവടിച്ച് കോളജില്‍ വരണമെന്ന് ആവശ്യപ്പെട്ടതായി മുഹമ്മദ് നിസ്മല്‍ പറഞ്ഞു. വെള്ളിയാഴ്ച ബൈക്കില്‍ വീട്ടിലേക്ക് പുറപ്പെട്ട തന്നെ താടിവടിക്കാത്തതിനാല്‍ തടഞ്ഞുനിര്‍ത്തി പൊതിരെ മര്‍ദിച്ചതായി ഇയാള്‍ പറഞ്ഞു. ഒട്ടേറെ പേരടങ്ങുന്ന സംഘത്തിന്‍െറ ആക്രമണത്തില്‍ തന്നെ സഹായിക്കാനത്തെിയവര്‍ക്കും അടിയേറ്റതായും കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയതായും ചുങ്കത്തെ ആശുപത്രിയിലുള്ള ഇദ്ദേഹം പറഞ്ഞു. പരാതി പ്രകാരം കുന്ദമംഗലം പൊലീസ് കേസെടുത്തു. മുടി മുറിക്കാത്തതിന് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം കോഴിക്കോട്: മുടി മുറിക്കാത്തതിനും ഷര്‍ട്ട് ഇന്‍സൈഡ് ചെയ്തത് നീക്കാത്തതിനും വിദ്യാര്‍ഥിക്കുനേരെ ക്രൂരമായ റാഗിങ്. വടകര എം.യു.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. വടകര കോട്ടക്കടവ് ദാറുല്‍സലാമില്‍ നൗഷാദിന്‍െറയും പി.പി. റജുലയുടെയും മകന്‍ മുഹമ്മദ് അസ്ലമാണ് (16) റാഗിങ്ങിനിരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് റാഗിങ് നടന്നത്. വടകര പൊലീസില്‍ മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് 15ഓളം പേര്‍ക്കെതിരെ കേസെടുത്തു. ബാത്ത്റൂമില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ തോളെല്ലിന് പരിക്കുണ്ട്. ശരീരമാസകലം പാടുകളുമുണ്ട്. വിദഗ്ധ ചികിത്സ തേടാനുള്ള നീക്കത്തിലാണ് ബന്ധുക്കള്‍. സംഭവം സ്കൂള്‍ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.