കോഴിക്കോട്: ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ കോഴിക്കോട്ട് നടക്കുന്ന 61ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് സംഘാടകസമിതിയായി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിദ്യാഭ്യാസ-സ്പോര്‍ട്സ്-സാമൂഹികനീതി വകുപ്പ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരിയായുള്ള സമിതിയില്‍ വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.മെഡിക്കല്‍ കോളജ് അറോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ് തടസ്സപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ കേരളം ഇരുകൈകളും നീട്ടി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്നും 4000ത്തിലധികം പേരാണ് എത്തുക. ഇവര്‍ക്ക് മെച്ചപ്പെട്ട താമസ-ഭക്ഷണ-ഗതാഗത സൗകര്യങ്ങളൊരുക്കി കോഴിക്കോടിന്‍െറ മഹത്തായ ആതിഥേയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് മുനീര്‍ പറഞ്ഞു.എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, വി.എം.ഉമ്മര്‍ മാസ്റ്റര്‍, പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, എ.കെ. ശശീന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എ. ഹംസ, എ.ഡി.എം ടി. ജനില്‍കുമാര്‍, ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ്, കെ.ജെ. മത്തായി, ഡോ. പി.വി. നാരായണന്‍, ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.