രാമന്‍പുഴയില്‍ നഞ്ച് കലക്കി; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

നടുവണ്ണൂര്‍: രാമന്‍പുഴയില്‍ നഞ്ച് കലക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. നടുവണ്ണൂര്‍, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് പുഴ. തെരുവത്തുകടവ് പാലത്തിന് സമീപത്താണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. രാമന്‍പുഴയില്‍ താഴത്തുകടവ് , കാഞ്ഞിക്കാവ് ഭാഗങ്ങളിലാണ് നഞ്ച് കലക്കിയത്. ശനിയാഴ്ച രാത്രിയാണ് ഈ ഭാഗങ്ങളില്‍ നഞ്ച് കലക്കിയത്. ഞായറാഴ്ച രാവിലെതന്നെ നഞ്ച് കലക്കിയവര്‍ മത്സ്യം പിടിച്ചുപോയെന്നാണ് കരുതുന്നത്. പിന്നീടും മത്സ്യങ്ങള്‍ ചത്തുപൊന്തുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴക്കരയിലത്തെി മീന്‍ പിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തെരുവത്തുകടവിന് സമീപം പുഴക്കരയില്‍ നിരവധിപേരായിരുന്നു മീന്‍പിടിക്കാനുണ്ടായിരുന്നത്. വൈകീട്ടും പുഴയുടെ വിവിധഭാഗങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയിട്ടുണ്ട്. അപൂര്‍വയിനം മത്സ്യസമ്പത്തുള്ള രാമന്‍പുഴയില്‍ നഞ്ച് കലക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധിപേരാണ് ഇവിടെ രാമന്‍പുഴയെ ആശ്രയിക്കുന്നത്. നഞ്ച് കലക്കിയതോടെ പുഴ മലിനമായിരിക്കുകയാണ്. വര്‍ധിച്ച അളവിലാണ് പുഴയില്‍ വിഷം കലക്കിയത്. കണ്ടല്‍ക്കാടുകള്‍ കേന്ദ്രീകരിച്ച് വളരുന്ന മത്സ്യസമ്പത്തിനെയാണ് സാമൂഹികവിരുദ്ധര്‍ ഒറ്റയടിക്ക് നഞ്ച് കലക്കി നശിപ്പിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും പുഴസംരക്ഷണ പ്രവര്‍ത്തകരും രാമന്‍പുഴയില്‍ നഞ്ച് കലക്കി മലിനമാക്കിയതില്‍ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.