നവീകരണ പ്രവൃത്തി പൂര്‍ത്തിയായില്ല; ഇടതുകര കനാല്‍ തുറക്കുന്നത് വൈകും

പേരാമ്പ്ര: നവീകരണ പ്രവൃത്തി പൂര്‍ത്തിയാവാത്തതു കാരണം കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ തുറക്കുന്നത് വൈകുന്നു. നേരത്തെ ജനുവരി 20ന് തുറക്കുമെന്നായിരുന്നു ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. പിന്നീടിത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയെങ്കിലും ആ ഉറപ്പും പാഴായി. കൊയിലാണ്ടി താലൂക്കിലെ പല ഭാഗങ്ങളും കനാല്‍ തുറക്കാത്തതു കാരണം രൂക്ഷമായ ജലക്ഷാമത്തിന്‍െറ പിടിയിലാണ്. കൂത്താളി പഞ്ചായത്തിലെ മാമ്പള്ളി താഴെ കനാല്‍ നവീകരണം പൂര്‍ത്തിയാവാത്തതാണ് വെള്ളം തുറന്നുവിടാന്‍ വൈകുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തോടെ ഇവിടെ കനാലില്‍ വന്‍ ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. പിന്നീട് കനാലിനു കുറുകെ മഴവെള്ളം ഒഴുകിപ്പോകാന്‍ സ്ഥാപിച്ച പൈപ്പ് പൊട്ടുകയും ഇവിടെ കനാല്‍ പൂര്‍ണമായി തകരുകയും ചെയ്തു. ഇതോടെ ഇടതുകര കനാല്‍ അടച്ച് ഇവിടെ നവീകരണ പ്രവൃത്തി നടത്തുകയായിരുന്നു. മുപ്പത് മീറ്റര്‍ കനാല്‍ കുറുകെ മുറിച്ച് പൈപ്പിന് പകരം 80 മീറ്റര്‍ അണ്ടര്‍ ടണല്‍ സ്ഥാപിച്ചു. പിന്നീട് ഇരുപതു മീറ്ററോളം മണ്ണിട്ടുയര്‍ത്തി കനാലും റോഡും പുനര്‍നിര്‍മിക്കുകയും ചെയ്തു. 40 ലക്ഷം രൂപക്ക് ഈ പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റിയാണ് നടത്തിയത്. ഇവിടെ മണ്ണുകൊണ്ട് മാത്രം കനാല്‍ നിര്‍മിച്ചതുകൊണ്ട് നീരൊഴുക്കുണ്ടാവുമ്പോള്‍ ചോര്‍ച്ച ഉണ്ടാവുമോ എന്ന ഭയം കൊണ്ട് പുനര്‍നിര്‍മിച്ച 30 മീറ്ററില്‍ കനാലിന്‍്റെ ഉള്‍ഭാഗത്ത് ഇരു സൈഡും കരിങ്കല്ലു കൊണ്ട് കെട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ സുചിത്ര പറയുന്നത്. പ്രവൃത്തി വിലയിരുത്താന്‍ ഇവരും സംഘവും മാമ്പള്ളി താഴെ ക്യാമ്പ് ചെയ്യുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കനാല്‍ ശുചീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും വാല്യാക്കോട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ചോര്‍ച്ച ഉണ്ട്. കനാല്‍ തുറന്നെങ്കില്‍ മാത്രമേ ഇത് എത്ര വലുതാണെന്ന് അറിയാന്‍ കഴിയൂ. വലതുകര കനാല്‍ ഇതിനകം തുറന്നിട്ടുണ്ടെങ്കിലും മുഴുവന്‍ പ്രദേശങ്ങളിലും വെള്ളമത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.