കോഴിക്കോട്: തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍വകുപ്പ് കോള്‍സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പൊതുജനങ്ങള്‍ക്ക് 180042555214, 155214 ടോള്‍ ഫ്രീ നമ്പറുകളില്‍ തൊഴില്‍പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം തേടാം. പരാതികള്‍ കാള്‍ സെന്‍ററില്‍ സ്വീകരിച്ച് പ്രാഥമികവിവരങ്ങള്‍ രേഖപ്പെടുത്തുകയും ടോക്കണ്‍ നമ്പര്‍ എസ്.എം.എസ് ആയി നല്‍കുകയും ചെയ്യും. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിക്കാരെ ഫോണില്‍ വിളിച്ച് മറുപടിനല്‍കുകയും അടിയന്തര നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കയും ചെയ്യും. ഉദ്യോഗസ്ഥന്‍െറ മൊബൈല്‍ നമ്പര്‍ എസ്.എം.എസ് വഴി നല്‍കുമെന്നതിനാല്‍ പരാതി സംബന്ധിച്ച തുടരന്വേഷണങ്ങള്‍ക്ക് വീണ്ടും കാള്‍ സെന്‍ററില്‍ വിളിക്കേണ്ടിവരില്ല. മിനിമം വേതനം, നിയമനക്കത്ത് തുടങ്ങിയവ നല്‍കാതിരിക്കല്‍, വിടുതല്‍ ചെയ്യുമ്പോഴോ ജോലി രാജിവെക്കുന്ന അവസരങ്ങളിലോ തൊഴിലാളി ആവശ്യപ്പെട്ട ഏഴുദിവസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കല്‍, വിശ്രമത്തിനായി തൊഴിലിടങ്ങളില്‍ സൗകര്യം ക്രമീകരിക്കാതിരിക്കല്‍, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും പരിപാലിക്കുന്നതിനും തൊഴിലിടങ്ങളില്‍ സൗകര്യമൊരുക്കാതിരിക്കല്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ നല്‍കാം. മിനിമം വേതനം ഉറപ്പുവരുത്തുന്നതിന് വേതനം ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന വേതന സുരക്ഷാപദ്ധതിക്കായി പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ തൊഴില്‍വകുപ്പ് തയാറാക്കി. പദ്ധതി നടപ്പാക്കാന്‍ കരാറിലേര്‍പ്പെട്ട ബാങ്കുകളില്‍ തൊഴില്‍സ്ഥാപനങ്ങള്‍ നിയമപരമായി നിര്‍ബന്ധമായ അക്കൗണ്ട് ആരംഭിക്കുന്നതോടെ തൊഴിലാളിക്ക് അര്‍ഹതപ്പെട്ട വേതനവും മറ്റാനുകൂല്യങ്ങളും അവരവരുടെ അക്കൗണ്ടുകള്‍ വഴി ലഭ്യമാകും. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രി, ഡിസ്പെന്‍സറി, ഫാര്‍മസി, ലാബുകള്‍, സ്കാനിങ് സെന്‍റര്‍, വന്‍കിട ഹോട്ടല്‍, സെക്യൂരിറ്റി സര്‍വിസ്, സോഫ്റ്റ്വെയര്‍ സ്ഥാപനം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നോണ്‍ ടീച്ചിങ് വിഭാഗം, കടകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.