ഡ്രൈവര്‍മാര്‍ക്ക് കീറാമുട്ടിയായി മാതൃ-ശിശു സംരക്ഷണ കേന്ദ്രം പാര്‍ക്കിങ്

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ പാര്‍ക്കിങ് ഏരിയയിലേക്ക് കയറ്റാനും വാഹനം തിരിക്കാനുമാകാതെ ഡ്രൈവര്‍മാര്‍ പ്രയാസപ്പെടുന്നു. ഐ.എം.സി.എച്ചിന് ഇടതുവശത്ത് കുന്ദമംഗലം റോഡില്‍ ഒരുക്കിയ പാര്‍ക്കിങ് ഏരിയയുടെ മുന്‍വശമാണ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. ഉള്‍വശത്ത് അശാസ്ത്രീയമായി ഇന്‍റര്‍ലോക്ക് ചെയ്തതുമൂലം ഇവിടെയും പലഭാഗത്തും പൊളിഞ്ഞിട്ടുണ്ട്. സ്ഥലപരിമിതിമൂലം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തിരിക്കുമ്പോള്‍ മറ്റു വാഹനങ്ങളില്‍ തട്ടുന്നതും പതിവായിരിക്കയാണ്. ഒരു വാഹനം തിരിക്കുന്നതിനായി മറ്റു വാഹനങ്ങള്‍ ഇവിടെ ജോലിചെയ്യുന്ന കരാര്‍ ജീവനക്കാരിയും മറ്റു ഡ്രൈവര്‍മാരും ചേര്‍ന്ന് തള്ളിനിക്കേണ്ടിയും വരുന്നു. പാര്‍ക്കിങ് ഏരിയയുടെ മുന്‍ഭാഗത്ത് ചെറിയ കയറ്റത്തില്‍ കല്ലുകള്‍ അടര്‍ന്നുകിടക്കുകയാണ്. ഇതിലൂടെ കയറിയിറങ്ങുന്ന വാഹനങ്ങളുടെ ചക്രങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നുണ്ട്. പാര്‍ക്കിങ് കേന്ദ്രത്തിന്‍െറ തൊട്ടടുത്ത് പേവാര്‍ഡുകളാണുള്ളത്. പേവാര്‍ഡുകളില്‍നിന്ന് ഡിസ്ചാര്‍ജാവുന്ന രോഗികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതും ഇതുവഴിയാണ്. പകല്‍ മാത്രമേ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ആള്‍ നില്‍ക്കാറുള്ളൂ. സെക്യൂരിറ്റി ജീവനക്കാരനില്ലാത്തതിനാലും ഏരിയയില്‍ വൈദ്യുതിവിളക്കുകള്‍ പ്രകാശിക്കാത്തതിനാലും രാത്രിയില്‍ ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യവും കൂടുന്നുണ്ട്. ഐ.എം.സി.എച്ചിലെ ഇന്‍സിനറേറ്ററിനും അലക്കുകേന്ദ്രത്തിനും സമീപത്താണ് പാര്‍ക്കിങ് കേന്ദ്രം. വെളിച്ചമില്ലാത്തതിനാല്‍ രാത്രി സ്ത്രീകള്‍ക്ക് ഈ ഭാഗത്തേക്ക് വരാനാകുന്നില്ല. അലക്കിയ തുണികള്‍ ഉണക്കാനിടുന്ന ഷെഡും ഇവിടത്തെന്നെയാണ്. ഷെഡില്‍ സ്ഥലം തികയാത്തതിനാല്‍ പലരും നിര്‍ത്തിയിട്ട വാഹനങ്ങളുടെ മേല്‍ വസ്ത്രങ്ങളുണക്കാനിടുന്നത് സ്ഥിരം കാഴ്ചയാണ്. ഏതു നിമിഷവും വാഹനങ്ങള്‍ കൊണ്ടുപോകുമെന്നതിനാല്‍ കൂട്ടിരിപ്പുകാര്‍ക്ക് വസ്ത്രമുണങ്ങുന്നതുവരെ കാവല്‍ നില്‍ക്കേണ്ടിവരുന്നു. സ്വകാര്യ വ്യക്തിക്ക് കരാര്‍ കൊടുത്താണ് ഐ.എം.സി.എച്ചിലെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. 10 രൂപയാണ് ഫീ. എന്നാല്‍, ആവശ്യത്തിന് സൗകര്യങ്ങളൊരുക്കിത്തരുകയാണെങ്കില്‍ അതില്‍ കൂടുതല്‍ പണമടക്കാന്‍ തയാറാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇവിടത്തെ അപര്യാപ്തതകള്‍ കാരണം ജീവനക്കാരിയെ ശകാരിക്കുന്നതും പണം നല്‍കാതിരിക്കുന്നതും പതിവാണ്. പാര്‍ക്കിങ് കേന്ദ്രത്തിനകത്ത് സ്ഥലമില്ലാത്തതിനാല്‍ പുറത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ പൊലീസുകാര്‍ നടപടിയുമായത്തെും. അത്യാഹിത വിഭാഗത്തിലേക്കും മറ്റുമായി തിരക്കിട്ട് വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകാറുണ്ട്. പാര്‍ക്കിങ് ഏരിയക്കപ്പുറത്ത് മെഡിക്കല്‍ കോളജിന്‍െറ ഭൂമി വെറുതെ കിടക്കുമ്പോഴും വിസ്തൃതി കുറഞ്ഞ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രയാസത്തിലാവുകയാണ് ഡ്രൈവര്‍മാര്‍. കരാറുകാരന്‍ അപേക്ഷിച്ചാലേ നവീകരണ പ്രവൃത്തി നടത്താനാവൂ എന്നാണ് അധികൃതരുടെ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.