നരിക്കുനി എ.യു.പി സ്കൂളിലെ കെട്ടിടം പൊളിക്കുന്നതില്‍ പ്രതിഷേധം

നരിക്കുനി: നരിക്കുനി എ.യു.പി സ്കൂളില്‍ രണ്ടു വര്‍ഷമായി ഉപയോഗത്തിലില്ലാത്ത കെട്ടിടം പൊളിച്ചതിനെതിരെ പ്രതിഷേധം. തെക്കുഭാഗത്തുള്ള കെട്ടിടമാണ് കഴിഞ്ഞ ചൊവ്വാഴ്ച പൊളിക്കാന്‍ തുടങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് എ.ഇ.ഒയുടെ നിര്‍ദേശമനുസരിച്ച് കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെച്ചു. ഏഴു ക്ളാസുകളിലായി 131 വിദ്യാര്‍ഥികളാണ് ഈ സ്കൂളിലുള്ളത്. നേരത്തേ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ച സ്കൂളായിരുന്നു ഇത്. കെട്ടിടം പൊളിക്കുന്ന മാനേജറുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഇടതു സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.കെ. വബിത, കെ.പി. മോഹനന്‍, സി. മോഹനന്‍, കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി അരവിന്ദന്‍, എം. മൂസക്കോയ ഹാജി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചും നടന്നു. ജീര്‍ണിച്ച കെട്ടിടം അപകടാവസ്ഥയിലാണെന്ന് എല്‍.എസ്.ജി.ഡി സബ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഇതിനാല്‍ സ്കൂളുകളില്‍ അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിക്കുന്നതെന്നും മാനേജര്‍ കെ. അനന്തന്‍ നായര്‍ അറിയിച്ചു. പി.ടി.എ കമ്മിറ്റി അറിയാതെ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതില്‍ ഭാരവാഹികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. സ്കൂളിന്‍െറ സുഗമമായ നടത്തിപ്പിന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ പി.ടി.എ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്‍റ് പി.എം. സന്തോഷ്, ഖദീജ ബാനു, എം.സി. ഫാറൂഖ്, എം.എം. ബിജു, എം. സുകുമാരന്‍, പി.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.