കവണക്കല്ല് റെഗുലേറ്ററിലെ ചോര്‍ച്ച: ദ്രവിച്ച ഷട്ടര്‍ മാറ്റല്‍ വൈകും

മാവൂര്‍: ഊര്‍ക്കടവിലെ കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ചോര്‍ച്ച ഈ സീസണില്‍ അടക്കാനാവില്ല. തുരുമ്പെടുത്ത് ദ്രവിച്ച ലോക്ക് ഷട്ടര്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ചോര്‍ച്ച പരിഹരിക്കാനാവൂ. ഇതിന്‍െറ പ്രവൃത്തിക്കുള്ള ഭരണാനുമതി ലഭിക്കണമെങ്കില്‍ ഇനി തെരഞ്ഞെടുപ്പ് കഴിയേണ്ടിവരും. റെഗുലേറ്ററിന്‍െറ ലോക്ക് ഷട്ടറുകളാണ് തുരുമ്പെടുത്ത് ദ്രവിച്ചത്. ഇവ രണ്ടും താഴ്ത്തിയിട്ടിട്ടുണ്ടെങ്കിലും ജല ഒഴുക്ക് തടഞ്ഞുനിര്‍ത്താനാവുന്നില്ല. തോണികളും മറ്റും താഴേക്ക് കൊണ്ടുപോകാനുള്ള കനാലില്‍ മുകളിലും താഴെയുമായാണ് ഈ ഷട്ടറുകളുള്ളത്. ദ്രവിച്ചതിനാല്‍ ഇവ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാറില്ല. കഴിഞ്ഞ വര്‍ഷവും ഷട്ടറിന് ചോര്‍ച്ച ഉണ്ടായിരുന്നു. ഈ വര്‍ഷം ഇത് ഇരട്ടിയായി. ഇത് കത്തിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ വെല്‍ഡ് ചെയ്യാനും സാധിക്കാത്ത നിലയിലാണ്. അതിനാല്‍, ഇത് മാറ്റി സ്ഥാപിക്കുക മാത്രമാണ് പോംവഴി. വര്‍ഷകാലത്ത് മാത്രമേ പ്രവൃത്തി നടത്താനാവൂ. ഇതിനുള്ള ശ്രമങ്ങള്‍ സീസണുമുമ്പുതന്നെ തുടങ്ങിയെങ്കിലും പല കാരണങ്ങള്‍കൊണ്ട് നീണ്ടുപോയി. കഴിഞ്ഞ വര്‍ഷക്കാലത്ത് പ്രവൃത്തി നടത്താനുദ്ദേശിച്ച് 2015 ജനുവരിയില്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നു. എന്നാല്‍, ഇതിന്‍െറ കറക്ഷനും പ്ളാനും ഡിസൈനും മറ്റും തയാറാക്കാനും സമയമെടുത്തു. 2016 ഫെബ്രുവരി 20ന് 31 ലക്ഷത്തിന്‍െറ സാമ്പത്തികാനുമതി ലഭിച്ചെങ്കിലും മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ തിരിച്ചടിയായി. ഭരണാനുമതി ലഭിക്കലും മറ്റു നടപടിക്രമങ്ങളും നടക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുകയും പുതിയ മന്ത്രിസഭ നിലവില്‍ വരുകയും വേണ്ടിവരും. ആദ്യഘട്ടത്തില്‍ മുകളിലെ ലോക്ക് ഷട്ടര്‍ മാറ്റി സ്ഥാപിക്കലും മറ്റ് മുഴുവന്‍ ഷട്ടറുകളുടെയും അറ്റകുറ്റപ്പണികളുമാണ് നടക്കുക. ഇതുവഴി തന്നെ ചോര്‍ച്ച പരിഹരിക്കാനാവും. രണ്ടാം ഘട്ടത്തിലാണ് താഴ്ഭാഗത്തുള്ള രണ്ടാമത്തെ ലോക്ക് ഷട്ടറിന്‍െറ പ്രവൃത്തി നടക്കുക. റെഗുലേറ്ററിന്‍െറ വൈദ്യുതി കണ്‍ട്രോള്‍ പാനല്‍ മാറ്റുന്നതിന്‍െറ പ്രവൃത്തിയും മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. ഇത് 90 ശതമാനം പൂര്‍ത്തിയായി. ഷട്ടറിന്‍െറ ഇരുമ്പ് റോപ്പിന്‍െറ ഗ്രീസ് ഇടല്‍ പ്രവൃത്തി നടക്കാനുണ്ട്. ഷട്ടര്‍ ഉയര്‍ത്തിയാല്‍ മാത്രമേ ഇത് നടക്കൂ. വരള്‍ച്ച രൂക്ഷമായ സമയമായതിനാല്‍ ഈ പ്രവൃത്തി വര്‍ഷക്കാലത്തേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ട്. വ്യാഴാഴ്ച വൈദ്യുതി വിഭാഗം ചാവക്കാട് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ ഊര്‍ക്കടവിലത്തെി പ്രവൃത്തി വിലയിരുത്തി. മോട്ടോറിന്‍െറയും വൈദ്യുതി വിളക്കുകളുടെയും പ്രവര്‍ത്തനവും കാര്യക്ഷമതയും സംഘം പരിശോധിച്ചു. വരള്‍ച്ച രൂക്ഷമായ ഈ സമയത്ത് റഗുലേറ്ററിന്‍െറ മുകള്‍ഭാഗത്ത് ചാലിയാറിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഷട്ടറിന്‍െറ ചോര്‍ച്ച മാത്രമല്ല ഇതിനുള്ള കാരണമെന്നാണ് നിഗമനം. ചീക്കോട് കുടിവെള്ള പദ്ധതി തുടങ്ങിയതോടെ ഈ വര്‍ഷം ജല ഉപഭോഗം കൂടിയെന്നാണ് വിലയിരുത്തല്‍. ഇടമഴ ലഭിക്കാത്തതും ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ തവണ ഡിസംബറില്‍ ഷട്ടര്‍ താഴ്ത്തിയശേഷം ഇടമഴ ലഭിച്ചിരുന്നു. ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു പദ്ധതികള്‍ക്കും ആവശ്യങ്ങള്‍ക്കും ജലം പമ്പ് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ നിര്‍മാണ പ്രവൃത്തിക്ക് ജലം ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.