ജില്ലയില്‍ ആറിടത്ത് കനത്ത പോരാട്ടം

കോഴിക്കോട്: ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ആറിടത്ത് സ്ഥിതിഗതികള്‍ പ്രവചനാതീതം. വടകര, കോഴിക്കോട് സൗത്, തിരുവമ്പാടി, കുന്ദമംഗലം, ബേപ്പൂര്‍, കൊടുവള്ളി എന്നിവിടങ്ങളിലാണ് പോര്‍മുഖം കനത്തത്. ഇതില്‍ വടകരയും കുന്ദമംഗലവും ബേപ്പൂരും നിലവില്‍ എല്‍.ഡി.എഫിന്‍േറതും തിരുവമ്പാടിയും കോഴിക്കോട് സൗത്തും കൊടുവള്ളിയും യു.ഡി.എഫിന്‍െറയും കൈവശമുള്ളതാണ്. കഴിഞ്ഞ തവണ 847 വോട്ടിന് എല്‍.ഡി.എഫ് ജയിച്ചുകയറിയ വടകരയില്‍ ഇത്തവണ തീപാറും പോരാട്ടമാണ്. സിറ്റിങ് എം.എല്‍.എ സി.കെ. നാണുവിനെതിരെ ജെ.ഡി.യു ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. നാണുവിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ജനതാദള്‍ -എസില്‍ പ്രശ്നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. മനയത്തിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ജെ.ഡി.യു സംസ്ഥാന സമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു. ആര്‍.എം.പി സ്ഥാനാര്‍ഥിയായി കെ.കെ. രമയും ഗോദയില്‍ സജീവമാണ്. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ഡോ. എം.കെ. മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്തിലും കനത്ത പോരാട്ടമാണ്. 1376 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ ഇദ്ദേഹം ജയിച്ചുകയറിയത്. ഐ.എന്‍.എല്ലിലെ പ്രഫ. എ.പി. അബ്ദുല്‍ വഹാബാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ വിഭാഗീയതയാണ് യു.ഡി.എഫിന് തലവേദനയാവുന്നത്. കഴിഞ്ഞതവണ കുറഞ്ഞ വോട്ടിന് നഷ്ടപ്പെട്ട ഈ സീറ്റ് തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി സജീവമായുണ്ട്. തിരുവമ്പാടിയിലും സ്ഥിതി വ്യത്യസ്തമല്ല. യു.ഡി.എഫിലെ വി.എം. ഉമ്മറും എല്‍.ഡി.എഫിലെ ജോര്‍ജ് എം. തോമസും വിയര്‍ക്കുകയാണ്. ലീഗിനെതിരെ രൂപതയും മലയോര കര്‍ഷക വികസന സമിതിയും ഉയര്‍ത്തിയ പ്രതിഷേധം തുണക്കുമെന്നാണ് ഇടത് പ്രതീക്ഷ. കഴിഞ്ഞതവണ ഇടതിനെ പിന്തുണച്ച ജമാഅത്തെ ഇസ്ലാമി വോട്ട് ഇത്തവണ വെല്‍ഫെയര്‍പാര്‍ട്ടിയിലേക്ക് പോകുന്നതില്‍ യു.ഡി.എഫിന് ആശ്വാസമുണ്ട്. 3833 വോട്ടിനാണ് കഴിഞ്ഞതവണ ഇവിടെ യു.ഡി.എഫ് ജയിച്ചത്. ടി. സിദ്ദീഖിന്‍െറ സ്ഥാനാര്‍ഥിത്വത്തോടെയാണ് കുന്ദമംഗലത്ത് പേരാട്ടത്തിന് ചൂടേറിയത്. സിറ്റിങ് എം.എല്‍.എ അഡ്വ. പി.ടി.എ. റഹീമിനെതിരെ അരയുംതലയും മുറുക്കിയാണ് യു.ഡി.എഫ് പ്രചാരണം. 3269 വോട്ടിന്‍െറ ഭൂരിപക്ഷം മറികടക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ എല്‍.ഡി.എഫ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. അപ്രതീക്ഷിത പോരാട്ടത്തിനാണ് ഇക്കുറി ബേപ്പൂര്‍ സാക്ഷിയാവുന്നത്. എല്‍.ഡി.എഫിലെ വി.കെ.സി. മമ്മദ് കോയയും യു.ഡി.എഫിലെ എം.പി. ആദം മുല്‍സിയുമാണ് നേര്‍ക്കുനേര്‍. ഇരു കൂട്ടരും ശക്തമായ പ്രചാരണ പരിപാടികളുമായാണ് മുന്നേറുന്നത്. ലീഗ് വിമതന്‍ കാരാട്ട് റസാഖ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെയാണ് കൊടുവള്ളി ശ്രദ്ധാകേന്ദ്രമായത്. യു.ഡി.എഫ് കോട്ടയായ ഇവിടെ അപ്രതീക്ഷിതമായി സ്ഥിതിഗതികള്‍ മാറി. കഴിഞ്ഞ തവണ ജില്ലയില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ ഇക്കുറി എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരാട്ട് റസാഖ് പിടിക്കുന്ന ലീഗ് വോട്ടിന്‍െറ വ്യാപ്തിയാണ് ഇവിടെ ജയപരാജയം നിര്‍ണയിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.