പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

ചേന്ദമംഗലൂര്‍: കുടിവെള്ളപൈപ്പ് പൊട്ടി ടാറിങ് നടത്തി നവീകരിച്ച റോഡ് ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്ന മുക്കം-ചേന്ദമംഗലൂര്‍ റോഡ് കച്ചേരിവരെ ടാറിങ് പൂര്‍ത്തിയാക്കിയിട്ട് മാസം ഒന്ന് കഴിഞ്ഞതേയുള്ളൂ. നേരത്തേതന്നെ റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമായിരുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ആണ് ഇപ്പോള്‍ വീണ്ടും പൊട്ടിയത്. ഭംഗിപുരത്തെ എം സാന്‍ഡ് നിര്‍മാണ യൂനിറ്റിന്‍െറ മുന്‍ഭാഗത്ത് റോഡിന്‍െറ ഒത്ത നടുവിലായിട്ടാണ് പൈപ്പ് പൊട്ടി റോഡ് തകരുകയും കുടിവെള്ളം പാഴാവുകയും ചെയ്യുന്നത്. ടാറിങ്ങിന്‍െറ പുതുമണം മാറുംമുമ്പെ റോഡ് പൊളിഞ്ഞതും കുടിവെള്ളം പാഴാവുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റോഡിന്‍െറ നടുവില്‍ക്കൂടി കടന്നുപോവുന്ന പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിലെ കാലതാമസമായിരുന്നു റോഡ് പുതുക്കിപ്പണിയാന്‍ ഇത്രയുംകാലം കാത്തിരിക്കേണ്ടിവന്നത്. നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കുറ്റിപ്പാല മുതല്‍ ഭംഗിപുരംവരെയുള്ള ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചതിന് ശേഷമായിരുന്നു റീടാറിങ്. എന്നാല്‍, തുടര്‍ന്നങ്ങോട്ടുള്ള ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ പുതുക്കിയ റോഡിന്‍െറ നടുവില്‍തന്നെയാണുള്ളത്. ആ ഭാഗത്താണ് ഇപ്പോള്‍ പൈപ്പ് പൊട്ടിയത്. കച്ചേരി മുതല്‍ പുല്‍പറമ്പുവരെ റീടാറിങ്ങിന് ജില്ലാപഞ്ചായത്ത് അധികമായി വകയിരുത്തിയ 15 ലക്ഷം രൂപയുടെ പ്രവൃത്തി ഇലക്ഷന്‍ പ്രഖ്യാപനംമൂലം താല്‍ക്കാലികമായി മുടങ്ങിയതാണെന്നും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പണി ആരംഭിക്കുമെന്നും മുനിസിപ്പല്‍ അധികൃതര്‍ പറയുന്നുണ്ട്. അതേസമയം, ബാക്കിവരുന്ന പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന്‍െറ സാങ്കേതിക നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊട്ടിയ പൈപ്പ് ഉടനത്തെന്നെ ശരിപ്പെടുത്തുമെന്നും മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.