കുടിവെള്ളക്ഷാമം രൂക്ഷം: വറ്റാത്ത കിണറുകളും വറ്റി

കോഴിക്കോട്: കുടിവെള്ളം എത്തിക്കാനുള്ള റവന്യൂ വകുപ്പിന്‍െറ നടപടി ഫലപ്രാപ്തിയില്‍ എത്താത്തതിനാല്‍ പലയിടത്തും സ്ഥിതി രൂക്ഷമായി. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടം ഇടപെട്ടാണ് കുടിവെള്ള വിതരണത്തിന് കോര്‍പറേഷന് കീഴിലുള്ള നീക്കങ്ങള്‍ നിര്‍ത്തിവെച്ചത്. വിതരണം റവന്യൂ വകുപ്പിന്‍െറ നേതൃത്വത്തില്‍, ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെ ചെയ്യും എന്നാണ് കലക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തിന് ശക്തമായ നടപടിയില്ലാത്തതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്. മൂഴിക്കല്‍, ചെലവൂര്‍ ഭാഗങ്ങളില്‍ ലോറിവെള്ളം മാത്രമാണ് ആശ്രയമെന്ന് നാട്ടുകാര്‍ പറയുന്നു. മൂഴിക്കലില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള വള്ളിയക്കാട്ട് കിണറുകളും കുഴല്‍ക്കിണറുകളും വറ്റി. രൂക്ഷമായ വേനലില്‍പോലും വറ്റാത്ത കിണറും കുഴല്‍ക്കിണറുമാണ് ഇപ്പോള്‍ വറ്റിയത്. മോട്ടോര്‍ പമ്പ്സെറ്റില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന്, ഇതിന്‍െറ കേടാവുമെന്ന് കരുതി ഇത് മാറ്റിസ്ഥാപിച്ചെങ്കിലും ഫലമില്ലാതായപ്പോഴാണ് വെള്ളം വറ്റിയത് അറിഞ്ഞത്. മോട്ടോര്‍ മാറ്റിസ്ഥാപിക്കാന്‍ 85,000ത്തോളം രൂപ ചെലവായി. തഹസില്‍ദാര്‍ക്ക് പിന്നാലെ കൗണ്‍സിലര്‍ ദിവസങ്ങളായി നടന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതോടെ ലോറിയില്‍ എത്തിക്കുന്ന കുടിവെള്ളം മാത്രമാണ് ജനങ്ങള്‍ക്ക് ആശ്രയം. നാട്ടുകാരില്‍നിന്ന് പിരിവെടുത്താണ് വെള്ളം എത്തിക്കുന്നത്. ഗത്യന്തരമില്ലാത്തതിനാലാണ് ആളുകള്‍ സഹകരിക്കുന്നതെന്ന് കൗണ്‍സിലര്‍ പറയുന്നു. ഒരു ലോറി വെള്ളത്തിന് 1200 രൂപ നല്‍കണം. ഇത്തരത്തില്‍ ഒരു സ്ഥലത്തേക്ക് രണ്ട് വണ്ടി വെള്ളം വേണ്ടിവരും. ഇതോടെ തുക 2400 ആകും. ഇത് എത്രകാലം തുടരാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പൂളക്കടവിലെ പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും മുടങ്ങി. ചെലവൂര്‍ വാര്‍ഡിലെ വള്ളിയക്കാട്, മുതുമ്മന്‍കുന്ന്, മേലേപുനത്തില്‍, ചോലയില്‍, തറോല്‍ ഭാഗങ്ങളിലെല്ലാം കിണറുകള്‍ വറ്റി. പൂനൂര്‍ പുഴയിലെ വ്യത്യസ്ത പമ്പ്ഹൗസുകളില്‍നിന്ന് മാറിമാറി അടിച്ച് എത്തുന്ന വെള്ളം മാത്രമാണ് ഇവിടത്തുകാര്‍ക്ക് ആശ്രയം. ഇതാകട്ടെ, മലിനവുമാണ്. മറ്റു വഴികളില്ലാത്തതിനാല്‍ പാചകത്തിനടക്കം ഈ വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ജില്ലാ ഭരണകൂടം അടിയന്തരമായി നടപടിയെടുത്ത് കുടിവെള്ളം ലഭ്യമാക്കിയില്ളെങ്കില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കോട്ടൂളി നിവാസികള്‍ വില്ളേജ് ഓഫിസറെ ഉപരോധിച്ചിരുന്നു. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ മറ്റു പലയിടത്തും ഇത് ആവര്‍ത്തിച്ചേക്കാമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.