ജെ.ഡി.യു: കിഷന്‍ചന്ദ് സ്ഥാനാര്‍ഥിയായത് പാര്‍ട്ടി മാനദണ്ഡങ്ങള്‍ മറികടന്നെന്ന്

കോഴിക്കോട്: നഗരസഭാ കൗണ്‍സിലര്‍ കിഷന്‍ചന്ദ് ജെ.ഡി.യു സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചത് അവസാന നിമിഷത്തില്‍. എലത്തൂര്‍ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ച പേരുകളിലോ ജില്ലാ കമ്മിറ്റി അംഗീകരിച്ച പട്ടികയിലോ ഇല്ലാത്ത കിഷന്‍ചന്ദാണ് ജെ.ഡി.യുവിന്‍െറ എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയായത്. മണ്ഡലം പ്രസിഡന്‍റ് ശിവരാജിന് പുറമെ വി. കുഞ്ഞാലിയുടെയും സലീം മടവൂരിന്‍െറയും പേരടങ്ങുന്ന പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. എന്നാല്‍, പട്ടികയില്‍ ഒരിക്കല്‍പോലും ഇടംപിടിക്കാത്തയാളെയാണ് പാര്‍ലമെന്‍ററി സമിതി സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ പാര്‍ട്ടിയില്‍ ഒരുപക്ഷം രംഗത്തുവന്നിരിക്കുകയാണ്. പാര്‍ട്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെ നൂലില്‍ കെട്ടി ഇറക്കിയ സ്ഥാനാര്‍ഥിയാണ് കിഷന്‍ചന്ദ് എന്നാണ് ആരോപണം. നേരത്തേ പാര്‍ട്ടി അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ രണ്ടു ദിവസത്തെ മാത്രം ആയുസ്സുള്ള മന്ത്രിയായതിനോടാണ് പാര്‍ട്ടിയിലെ ഒരുപക്ഷം ഇതിനെ ഉപമിക്കുന്നത്. 1987ല്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ പാര്‍ട്ടി അനുമതിയില്ലാതെ വീരേന്ദ്രകുമാര്‍ വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് രാജിവെക്കേണ്ടിവരുകയും ചെയ്തിരുന്നു. എന്‍.എം. ജോസഫിനെയാണ് പാര്‍ട്ടി പകരം മന്ത്രിയായി അവരോധിച്ചത്. മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ചതിനെ മറികടന്നാണ് പാര്‍ലമെന്‍ററി സമിതി മറ്റൊരാളെ നിശ്ചയിച്ചതെന്നാണ് ആക്ഷേപം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയെന്ന് അന്വേഷണ കമീഷന്‍ കണ്ടത്തെിയ ജില്ലാ പ്രസിഡന്‍റിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. സംസ്ഥാന കമ്മിറ്റി പരിഗണിച്ച മൂന്നു പേരുകളും പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. എലത്തൂര്‍, വടകര മണ്ഡലങ്ങള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ നടന്ന യോഗത്തിലാണ് പാര്‍ലമെന്‍ററി സമിതി നേതാവ് ശ്രേയാംസ്കുമാര്‍ പട്ടികയില്‍പെടാത്ത പേര് നിര്‍ദേശിച്ചത്. പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ അവഗണിച്ച് തന്നിഷ്ടപ്രകാരം ഒരാളെ സ്ഥാനാര്‍ഥിയാക്കിയെന്നാണ് ഇതിനെതിരെയുള്ള ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.