ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്

കോഴിക്കോട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും പ്രവാസി മലയാളിയുടെയും അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈനായി ലക്ഷക്കണക്കിന് രൂപ തട്ടി. ഗവ. ഉദ്യോഗസ്ഥയായ നടക്കാവ് നാലകത്ത് ഹൗസില്‍ ലളിത, പ്രവാസിയായ എരഞ്ഞിപ്പാലം സ്വദേശി അബ്ദുല്‍ സത്താര്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് പണം പിന്‍വലിച്ചതും ഓണ്‍ലൈനായി സാധനം വാങ്ങിയതുമെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ്, വെള്ളയില്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടക്കാവ് സ്റ്റേഷനിലാണ് സത്താറിന്‍െറ പരാതി രജിസ്റ്റര്‍ ചെയ്തത്. ഖത്തറില്‍ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്‍െറ അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുകയും ആഗ്ര, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍നിന്നായി 3.28 ലക്ഷം രൂപ പിന്‍വലിക്കുകയുമായിരുന്നു. എ.ടി.എം കാര്‍ഡിന്‍െറ സുരക്ഷാനമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന് സാധിക്കുക. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുന്ന പ്രത്യേക നമ്പര്‍ കവര്‍ച്ചക്കാരന്‍ സംഘടിപ്പിച്ചതെങ്ങനെയെന്ന് കണ്ടത്തൊനായിട്ടില്ല. ഫോണ്‍ വഴിയുള്ള തട്ടിപ്പല്ല, പിന്‍നമ്പര്‍ ചോര്‍ന്നാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാര്‍ഡ് നമ്പറും പിന്‍നമ്പറും മാത്രം അറിഞ്ഞാല്‍ എങ്ങനെ പണം തട്ടാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് പൊലീസിന് ഇതുവരെയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പണം പിന്‍വലിച്ചാല്‍ ഉടന്‍ ഇ ബേ എന്ന ഇംഗ്ളീഷ് സന്ദേശവും കോഡ് നമ്പറും മൊബൈലിലേക്ക് സന്ദേശമായി വരാറുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. വി.കെ. ശര്‍മ എന്ന് പരിചയപ്പെടുത്തിയാളാണ് ലളിതയെ കബളിപ്പിച്ച് പണം തട്ടിയത്. വിശ്വാസ്യത വരുത്തിയശേഷം എ.ടി.എം പാസ്വേഡ് കൈക്കലാക്കുകയായിരുന്നത്രെ. ശമ്പള അക്കൗണ്ടിന്‍െറ എ.ടി.എം പാസ്വേഡാണ് ഇവര്‍ നല്‍കിയത്. ശമ്പളം പരിശോധിച്ചപ്പോള്‍ കുറവ് വന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. മുംബൈയില്‍നിന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി 31,404 രൂപയുടെ സാധനങ്ങളും ഈ അക്കൗണ്ടിലൂടെ വാങ്ങിയിട്ടുണ്ട്. പ്രവാസിയുടെ പണം നഷ്ടപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തില്‍ മുംബൈയിലും മറ്റുമുള്ള ചേരികളിലെ മേല്‍വിലാസം ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് സംഘടിപ്പിച്ചതെന്ന് വ്യക്തമായി. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ മിക്ക കേസുകളിലും മൊബൈല്‍ ഫോണ്‍ നമ്പറിന്‍െറ മേല്‍വിലാസം മണിപ്പൂര്‍, ഡല്‍ഹി, മുംബൈ, അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേതാണ്. ഈ മേല്‍വിലാസങ്ങള്‍ മുഴുവന്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ കണ്ടത്തെി. നടക്കാവ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 20ഓളം കേസാണ് രജിസ്റ്റര്‍ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.