കിണറുകള്‍ വറ്റി; കുടിവെള്ളത്തിന് ലോറിവെള്ളം ആശ്രയം

കോഴിക്കോട്: വേനല്‍ കനത്തതോടെ കോര്‍പറേഷനിലെ പല വാര്‍ഡുകളിലും ആശ്രയം ലോറികളില്‍ എത്തിക്കുന്ന വെള്ളം. കോര്‍പറേഷന്‍ മുന്‍കൈയെടുത്താണ് രൂക്ഷമായ കുടിവെള്ളക്ഷാമം ഉള്ള ഭാഗങ്ങളില്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നത്. കുറ്റ്യാടി കനാലിലൂടെ ജലമൊഴുക്ക് ആരംഭിക്കാത്തതും പൂളക്കടവിലെ പമ്പിങ് മുടങ്ങുന്നതുമാണ് മലാപ്പറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പൂളക്കടവ് എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങാന്‍ കാരണം. കുരുവട്ടൂരില്‍ കനാല്‍ തുറന്നുവിടാനുള്ള പ്രവൃത്തി വൈകുന്നതാണ് കനാല്‍ജലം തുറന്നുവിടാന്‍ തടസ്സമാകുന്നത്. ഇത് പൂനൂര്‍ പുഴയില്‍ വെള്ളം കുറയാന്‍ ഇടയാക്കുകയും ഇതോടെ പൂളക്കടവിലെ പമ്പിങ് തടസ്സപ്പെടുകയുമാണ്. കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ചട്ടങ്ങള്‍ വിലങ്ങായതാണ് ലോറികളില്‍ വെള്ളം എത്തിക്കാന്‍ തടസ്സമായത്. റവന്യു വിഭാഗമാണ് ഇത് ചെയ്യേണ്ടതെന്നായിരുന്നു, കമീഷന്‍െറ നിലപാട്. പ്രതിഷേധത്തെതുടര്‍ന്ന് നിലപാടില്‍ മാറ്റംവരുത്തിയെങ്കിലും അപ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തു. തടമ്പാട്ടുതാഴത്ത് കിണറ്റിങ്കര ക്ഷേത്രം, ചോറുണ്ണി വയല്‍, വേങ്ങേരി എന്നിവിടങ്ങളിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമത്തില്‍ ബുദ്ധിമുട്ടുന്നത്. കനാല്‍ വെള്ളം മുടങ്ങിയതോടെ കിണറുകളില്‍ വെള്ളം വറ്റി. എത്ര വലിയ വേനലിലും വറ്റാത്ത കിണറുകളാണ് വറ്റിയത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ആഴ്ചയില്‍ ഒരു ദിവസംപോലും ലഭിക്കുന്നില്ല. വേങ്ങേരിക്കാട്- ചെറുകുഴി കുടിവെള്ള പദ്ധതിയാണ് ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് ആശ്രയം. വേങ്ങേരി വാര്‍ഡിലെ കാട്ടിപ്പറമ്പിലെ ഇരുനൂറോളം കുടുംബങ്ങളും കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. ഇതുകാരണം കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുന്‍കൈയെടുത്ത് നല്‍കിയ ലോറിവെള്ളമാണ് ആശ്രയമായത്. ഇത് ആഴ്ചയില്‍ ഒരു തവണ മാത്രമാണ് നല്‍കിയത്. ക്ഷാമം രൂക്ഷമായാല്‍ ഇത് കുടുതല്‍ തവണ നല്‍കേണ്ടിവരും. പൂളക്കടവ് വാര്‍ഡിലെ കണ്ണാടിക്കല്‍, പറക്കുളം ഭാഗങ്ങളില്‍ ക്ഷാമം രൂക്ഷമാണ്. കനാല്‍ വെള്ളം തുറക്കാന്‍ ജില്ലാ ഭരണകൂടം അനാസ്ഥ കാണിക്കുന്നതായി ശക്തമായ ആക്ഷേപമുണ്ട്. റവന്യൂ വകുപ്പിന് കീഴില്‍ കുടിവെള്ളം വിതരണംചെയ്യാന്‍ വൈകുന്നതിനു പിന്നിലും ജില്ലാ ഭരണകൂടത്തിന്‍െറ അനാസ്ഥയാണെന്ന് വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.