വേണം ഫറോക്ക് ഇ.എസ്.ഐക്കും ചികിത്സ

കോഴിക്കോട്: സംസ്ഥാനത്തെ റഫറല്‍ ആശുപത്രികളില്‍ രണ്ടാം സ്ഥാനമുള്ള ഫറോക്ക് ഇ.എസ്.ഐ തീവ്രപരിചരണ വിഭാഗം പോലുമില്ലാതെ അതിഗുരുതരാവസ്ഥയില്‍. ആവശ്യത്തിന് സൗകര്യമില്ലാതെ ശ്വാസംമുട്ടുന്ന ഈ ആശുപത്രി അധികൃത അവഗണനയുടെ നേര്‍ക്കാഴ്ചയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡിസ്പെന്‍സറികളില്‍നിന്ന് റഫര്‍ ചെയ്ത് രോഗികള്‍ വരുന്നത് ഫറോക്ക് ഇ.എസ്.ഐയിലേക്കാണ്. വിദഗ്ധ ചികിത്സ വേണ്ടവര്‍ക്ക് റഫറന്‍സ് വേണമെങ്കില്‍ ഫറോക്ക് ഇ.എസ്.ഐയില്‍നിന്ന് ലഭിക്കണം. എന്നാല്‍, വിദഗ്ധ ചികിത്സ ആവശ്യമുണ്ടായിട്ടും റഫറന്‍സ് ലഭിക്കാതെ കഴിയേണ്ടിവരുന്ന ഗുരുതര രോഗിയുടെ അവസ്ഥയിലാണ് ഇ.എസ്.ഐ ഇപ്പോള്‍. 100 കിടക്കകളുള്ള, ദിനേന 500-600 രോഗികള്‍ ഒ.പിയില്‍ വരുന്ന ആശുപത്രിയാണ് ഫറോക്ക് ഇ.എസ്.ഐ. ശരാശരി 50 പേരെ വിവിധ രോഗങ്ങള്‍ ബാധിച്ച് ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഗുരുതരാവസ്ഥയില്‍ വരുന്ന രോഗികളെ കൈയൊഴിയുകയല്ലാതെ ആശുപത്രിക്ക് മറ്റൊന്നും ചെയ്യാനാകുന്നില്ല. 10 സ്പെഷലിസ്റ്റുകളും 11 എം.ബി.ബി.എസ് ഡോക്ടര്‍മാരും ഉള്‍പ്പെടെ 21 ഡോക്ടര്‍മാരുടെ തസ്തികകളില്‍ ഒരു തസ്തിക മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. അസ്ഥിരോഗം, ഗൈനക്കോളജി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ശിശുരോഗം, ഫിസിയോതെറപ്പി, ത്വഗ്രോഗം, സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധര്‍ കൂടാതെ ഡെന്‍റല്‍ സര്‍ജറി വിഭാഗത്തിലേക്ക് പുതുതായി ഒരാള്‍ വരുന്നുമുണ്ട്. എന്നാല്‍, നെഞ്ചുരോഗവിഭാഗത്തിലെ ഡോക്ടര്‍ക്ക് സൂപ്രണ്ടിന്‍െറ ചാര്‍ജുള്ളതിനാലും റോഡിയോളജിസ്റ്റ് ദീര്‍ഘാവധിയിലായതിനാലും ഈ രണ്ടു വിഭാഗത്തിലും ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. ഒരു നഴ്സിങ്ങ് സൂപ്രണ്ട്, ആറ് ഹെഡ് നഴ്സ്, 18 സ്റ്റാഫ് നഴ്സ് തസ്തികകളാണ് നഴ്സുമാര്‍ക്കുള്ളത്. അതില്‍ ഒരു സ്റ്റാഫ് നഴ്സ് തസ്തിക ഒഴിഞ്ഞുകിടക്കുന്നതൊഴിച്ചാല്‍ നഴ്സുമാരിലും മറ്റൊഴിവുകളില്ല. ഒഴിവുകള്‍ കൂടുതലുള്ളത് ആശുപത്രി അറ്റന്‍ഡര്‍മാരുടെ തസ്തികകളിലാണ്. 24 തസ്തികകളില്‍ 13 എണ്ണം മാത്രമേ നികത്തിയിട്ടുള്ളൂ. എന്നാല്‍, 10 താല്‍ക്കാലിക അറ്റന്‍ഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫലത്തില്‍ ഒരൊഴിവു മാത്രമേ ഉള്ളൂ. ജീവനക്കാര്‍ ആവശ്യത്തിനുണ്ടെങ്കിലും ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്ത് ഒഴിവാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.