കോഴിക്കോട്: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെ.എസ്.യു-എം.എസ്.എഫ് മുന്നേറ്റം. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ അധികവും എസ്.എഫ്.ഐ സ്വന്തമാക്കിയപ്പോള്‍ ഭൂരിപക്ഷം വരുന്ന സ്വാശ്രയ കോളജുകളാണ് കെ.എസ്.യു, എം.എസ്.എഫ് കക്ഷികളെ തുണച്ചത്. കെ.എസ്.യു, എം.എസ്.എഫ് കക്ഷികള്‍ തനിച്ചും സഖ്യമായുമാണ് മത്സരിച്ചത്. ജില്ലയില്‍ 30 യു.യു.സിമാരെ വിജയിപ്പിച്ചതായി എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് അറിയിച്ചു. മീഞ്ചന്ത ഗവ. കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, മടപ്പള്ളി ഗവ. കോളജ്, കോടഞ്ചേരി ഗവ. കോളജ്, മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളജ്, മൊകേരി ഗവ. കോളജ്, ചേളന്നൂര്‍ എസ്.എന്‍ കോളജ്, ബാലുശ്ശേരി ഗവ. കോളജ്, പേരാമ്പ്ര സി.കെ.ജി കോളജ്, ഗവ. കോളജ് കുന്ദമംഗലം, കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളജ്, കിളിയനാട് ഐ.എച്ച്.ആര്‍.ഡി കോളജ്, ഗവ. കോളജ് കൊടുവള്ളി എന്നിവിടങ്ങളിലെ യൂനിയനുകള്‍ നേടിയതായും എസ്.എഫ്.ഐ അറിയിച്ചു. 11 യു.യു.സിമാരെ വിജയിപ്പിച്ചതായി കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. ദേവഗിരി, വടകര കോഓപറേറ്റിവ്, ചേന്ദമംഗലൂര്‍ സുന്നിയ്യ എന്നീ കോളജുകളിലെ മുഴുവന്‍ ജനറല്‍ സീറ്റും നേടി. മീഞ്ചന്ത ഗവ. കോളജില്‍ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിച്ചു. താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളജ്, കാപ്പാട് ഇലാഹിയ കോളജ് എന്നിവിടങ്ങളിലെ ജനറല്‍ സീറ്റുകളും നേടി. മുക്കം ഡോണ്‍ ബോസ്കോ കോളജ് നിലനിര്‍ത്തി. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് പ്രകടമായതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് വി.പി. ദുല്‍ക്കിഫില്‍ അറിയിച്ചു. ജില്ലയില്‍ 37 യു.യു.സിമാരെ ലഭിച്ചതായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയും അറിയിച്ചു. ഫാറൂഖ് കോളജ്, എം.എ.എം.ഒ മുക്കം, എം.എച്ച്.ഇ.എസ് ചെരണ്ടത്തൂര്‍, റഹ്മാനിയ കടമേരി, എ.ഇ.ടി നാദാപുരം, ദാറുല്‍ ഹുദ നാദാപുരം, മിസ്ബാഹുല്‍ ഹുദ അടുക്കത്ത്, സില്‍വര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പേരാമ്പ്ര, എ.വി.എ.എച്ച് മേപ്പയൂര്‍, നാഷനല്‍ പുളിയാവ്, മലബാര്‍ വനിതാ കോളജ് നാദാപുരം, മലബാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മൂടാടി, ഹൈടെക് കോളജ് പയന്തോങ്ങ്, ഗോള്‍ഡന്‍ ഹില്‍ എളേറ്റില്‍, ബൈത്തുല്‍ ഇസ്സ നരിക്കുനി, ലിസ കോളജ് കൈതപ്പൊയില്‍, ദാറുല്‍ മആരിഫ് പുതുപ്പാടി, അല്‍ ഇര്‍ശാദി തെച്ച്യാട്, കെ.എം.ഒ കൊടുവള്ളി, മര്‍കസ് കോളജ് കാരന്തൂര്‍ തുടങ്ങിയ യൂനിയനുകള്‍ ലഭിച്ചതായി ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍, സെക്രട്ടറി എസ്.എം അബ്ദുല്‍ ബാസിത് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.