അവധിദിവസം ആംബുലന്‍സില്ല; മെഡിക്കല്‍ കോളജില്‍ രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അവധിദിവസം ആഭ്യന്തരസര്‍വിസിനുള്ള ആംബുലന്‍സ് രോഗികള്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല. ഡ്രൈവര്‍ അവധിയാകുന്നതാണ് ആംബുലന്‍സ് മുടങ്ങാന്‍ കാരണം. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, ചെസ്റ്റ് ആശുപത്രി, മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളിലേക്ക് മാറ്റേണ്ട രോഗികളെ മെഡിക്കല്‍ കോളജില്‍നിന്ന് കൊണ്ടുപോകാനാണ് ആംബുലന്‍സ് അനുവദിച്ചത്. എസ്.ബി.ടി നല്‍കിയ ആംബുലന്‍സ് കുറെക്കാലം ഡ്രൈവറില്ലാതെ ആശുപത്രിവളപ്പില്‍ കിടന്നശേഷമാണ് ഡ്രൈവറെ നിയമിച്ചത്. ഡ്രൈവര്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ മാത്രമേ ഡ്യൂട്ടിയിലുണ്ടാകൂ. ബാക്കിസമയങ്ങളില്‍ ആംബുലന്‍സ് രോഗികള്‍ക്ക് ഉപകാരപ്പെടുന്നില്ളെന്ന് മാത്രമല്ല, അലക്കാനുള്ള തുണികള്‍ കൊണ്ടുവരാനും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടുവരാനുമെല്ലാം ഈ ആംബുലന്‍സാണ് ഉപയോഗിക്കുന്നത്. ഒഴിവുദിവസങ്ങളിലും ഹര്‍ത്താല്‍ദിനങ്ങളിലുമെല്ലാം ഡ്രൈവര്‍ ഇല്ലാത്തതുകാരണം വാഹനം ഉപയോഗിക്കാനും കഴിയുന്നില്ല. സ്വകാര്യ ആംബുലന്‍സ് വിളിക്കണമെങ്കില്‍ കുറഞ്ഞത് 100 രൂപ നല്‍കണം. രോഗികളെ മറ്റു സ്വകാര്യവാഹനങ്ങളില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ഇതുമൂലം ആംബുലന്‍സ് വിളിക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ നിര്‍ബന്ധിതരാവുകയാണ്. ആശുപത്രിയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി മൂന്ന് ആംബുലന്‍സും അതിനെല്ലാം ഡ്രൈവര്‍മാരും ഉണ്ടെങ്കിലും അവര്‍ രോഗികളെയുംകൊണ്ട് പോയതായിരിക്കും. അതിനാല്‍, ആഭ്യന്തര സര്‍വിസിന്‍െറ ഡ്രൈവര്‍ എത്തിയിട്ടില്ളെങ്കില്‍ ആംബുലന്‍സ് ഓടുകയുമില്ല. രണ്ടു ഡ്രൈവര്‍മാരുണ്ടെങ്കില്‍ രാത്രിയും ഒരാളുടെ ഒഴിവുദിനത്തിലും ആംബുലന്‍സ് രോഗികള്‍ക്ക് ഉപകാരപ്പെടുത്താവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.