ഫണ്ടില്ല: മെഡി. കോളജില്‍ മുട്ടയും ബിസ്കറ്റും വിതരണം നിലച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജിന് ഫണ്ടില്ലാത്തതിനാല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികള്‍ക്ക് നല്‍കുന്ന മുട്ടയും ബിസ്കറ്റും വിതരണം നിലച്ചു. രോഗികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാനായി 75-80 വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കുന്നതാണ് പാലും മുട്ടയും ബിസ്കറ്റും ബ്രഡുമെല്ലാം. തുടക്കകാലത്ത് മുട്ടയോടൊപ്പം ഇറച്ചിയും നല്‍കിയിരുന്നു. പിന്നീട് ഇറച്ചി ഒഴിവാക്കി. എന്നാല്‍, പാലും മുട്ടയും ബിസ്കറ്റും ബ്രഡും നല്‍കാറുണ്ടായിരുന്നു. ഇവയില്‍ ബിസ്കറ്റും മുട്ടയുമാണ് ഫണ്ടില്ലാത്തതിനാല്‍ നിലച്ചത്. രണ്ടു വര്‍ഷമായി ബിസ്കറ്റ് ഇല്ലാതായിട്ട്. മുട്ട തീര്‍ന്നിട്ട് രണ്ടുമാസവുമായി. ദരിദ്രരായ രോഗികള്‍ക്ക് രാവിലെ പത്തോടുകൂടിയാണ് ഇവ വിതരണം ചെയ്യുന്നത്. ആയിരത്തോളം രോഗികള്‍ ഇതിന്‍െറ ഗുണഭോക്താക്കളാണ്. വൃക്ക സംബന്ധിയായ അസുഖങ്ങളുള്ളവര്‍ക്കും ഡയാലിസിസ് കഴിഞ്ഞവര്‍ക്കും പ്രോട്ടീന്‍ ലഭിക്കാനായി മുട്ട കഴിക്കണം. ഇവര്‍ക്ക് രണ്ടു മുട്ടവീതം നല്‍കാറുണ്ട്. ദിവസവും പത്തോ ഇരുപതോ വൃക്കരോഗികളുണ്ടാകും. എന്നാല്‍, രണ്ടു മാസമായി ഇവര്‍ക്ക് മുട്ട നല്‍കാന്‍ കഴിയുന്നില്ല. ഇതിനുമുമ്പ് ഫെബ്രുവരിയില്‍ മുട്ടവിതരണം നിലച്ചിരുന്നു. പിന്നീട് അധികൃതരുമായി സംസാരിച്ച് വിതരണം തുടങ്ങിയിരുന്നെങ്കിലും തുക കിട്ടാതായതോടെ വീണ്ടും നിലച്ചിരിക്കുകയാണ്. സപൈ്ളകോയാണ് മുട്ടയും ബിസ്കറ്റും വിതരണം ചെയ്യുന്നത്. എന്നാല്‍, ഇവ നല്‍കിയ വകയില്‍ അഞ്ചുലക്ഷത്തിലേറെ തുക സപൈ്ളകോക്ക് മെഡിക്കല്‍ കോളജില്‍നിന്ന് നല്‍കാനുണ്ട്. ഈ തുക ലഭിക്കാത്തതുകൊണ്ടാണ് സപൈ്ളകോ ഇവയുടെ വിതരണം നിര്‍ത്തിയത്. വാര്‍ഡിലേക്കുവേണ്ട പ്ളാസ്റ്റിക് ബക്കറ്റുകള്‍, വേസ്റ്റ് ബാസ്കറ്റുകള്‍, ചൂലുകള്‍ എന്നിവയെല്ലാം സപൈ്ളകോയില്‍നിന്നാണ് ലഭ്യമാക്കുന്നത്. എന്നാല്‍, തുക നല്‍കാത്തതിനാല്‍ ഇവയുടെ വിതരണവും നിലച്ചിരിക്കുകയാണ്. ഫണ്ടില്ലാത്തതാണ് തുക നല്‍കാതിരിക്കാന്‍ കാരണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. സപൈ്ളകോക്ക് ജനറല്‍ ഫണ്ടില്‍നിന്നാണ് തുക നല്‍കേണ്ടത്. ആറു കോടി വേണ്ട ജനറല്‍ ഫണ്ടിന് പകരം കഴിഞ്ഞതവണ രണ്ടു കോടിയും ഇത്തവണ ഒന്നരക്കോടിയുമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും അധികൃതര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.