എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിന് സര്‍ക്കാറിന്‍െറ അംഗീകാരം

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വിസ് കോഓപറേറ്റിവ് ബാങ്കിന്‍െറ ആഭിമുഖ്യത്തില്‍ ചാത്തമംഗലം ചൂലൂരില്‍ തുടങ്ങുന്ന എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിന് സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം. സര്‍ക്കാറിന്‍െറ മിഷന്‍ 676ല്‍ ഉള്‍പ്പെടുത്തി സഹകരണ മേഖലയുടേതായാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയയാളെന്ന നിലക്കാണ് മുന്‍ മന്ത്രി കൂടിയായ എം.വി. രാഘവന്‍െറ പേര് ആശുപത്രിക്കിട്ടത്. കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരിലുള്ള 16 അംഗ ഭരണസമിതിയാണ് ആശുപത്രിക്കുള്ളത്. ഇതിനു പുറമെ, സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എന്നിവര്‍ ഫൗണ്ടേഷനിലെ സര്‍ക്കാര്‍ നോമിനികളാണ്. പദ്ധതിക്ക് ആവശ്യമായ തുക ബാങ്കിന് വായ്പയായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചതായി ഇവര്‍ പറഞ്ഞു.400 കോടി മുതല്‍മുടക്കില്‍ 175 കിടക്കകളുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാണ് ചൂലൂരിലെ 15.5 ഏക്കര്‍ ഭൂമിയില്‍ തുടങ്ങുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭിച്ചു. ആശുപത്രിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പമ്പ്ഹൗസ് നിര്‍മിക്കുന്നതിന് പാഴൂരിലെ പുഴയോരത്ത് 23 സെന്‍റ് ഭൂമിയും വാങ്ങി. പരിസ്ഥിതിയുമായി ഇണങ്ങുന്ന വിധമാണ് ആശുപത്രിയുടെ രൂപരേഖ തയാറാക്കിയത്. കൊല്‍ക്കത്തയിലെ ടാറ്റാ മെമ്മോറിയല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രദേശം സന്ദര്‍ശിച്ചശേഷമാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ എത്തുന്ന രോഗികളില്‍ നല്ളൊരു ശതമാനവും മലബാറില്‍നിന്നായതിനാലാണ് ഇത്തരമൊരു ആശുപത്രി ഇവിടെ തുടങ്ങുന്നതെന്ന് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനും പ്രമുഖ ഓങ്കോളജിസ്റ്റും ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ ഡോ. നാരായണന്‍കുട്ടി വാര്യരും പറഞ്ഞു. മറ്റ് ഭാരവാഹികളായ ജി.കെ. ശ്രീനിവാസന്‍, ടി.വി. വേലായുധന്‍, അഡ്വ. ടി.എം. വേലായുധന്‍, എന്‍. സുഭാഷ് ബാബു, പി.എ. ജയപ്രകാശ്, എന്‍.സി. അബൂബക്കര്‍, പി.കെ. മുഹമ്മദ് അജ്മല്‍, ഇ. ഗോപിനാഥ്, ഡോ. സുരേഷ് പുത്തലത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.