കോട്ടയം: കോടിമത ബോട്ടുജെട്ടിയിൽനിന്ന് ആലപ്പുഴക്ക് സർവിസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ തിരക്കേറെ. അവധിദിവസത്തെ വരുമാനത്തിൽ വൻവർധന. തിരക്ക് ഏറിയതോടെ നിലവിലെ ചെറിയബോട്ട് മാറ്റി പകരം വലിയ തടിബോട്ട് ഇറക്കാനും തീരുമാനമായി. രണ്ടുദിവസത്തിനകം വലിയബോട്ട് ഓടിത്തുടങ്ങുമെന്ന് സ്റ്റേഷൻ ഓഫിസർ നജീബ് അറിയിച്ചു. അവധിദിവസങ്ങൾ ആഘോഷമാക്കാൻ കുടുംബസമേതം ആളുകളെത്തിയതോടെയാണ് വരുമാനം 30,500 രൂപയായി ഉയർന്നത്. ബോട്ട് സർവിസ് പുനരാരംഭിച്ച ഈമാസം ഒന്നിന് 5000 രൂപയായിരുന്നു വരുമാനം. പിന്നീട് ഒാരോദിവസവും ഗണ്യമായി ഉയർന്നു. കോട്ടയം-ആലപ്പുഴ ജലപാതയിൽ സർവിസ് നടത്തുന്ന രണ്ടുബോട്ടുകളുടെ കണക്കാണിത്. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് എത്തുന്ന ഒരുബോട്ട് സർവിസിെൻറ കണക്കുകൂടി കൂട്ടിയാൽ വരുമാനം പിന്നെയും കൂടും.
കോടിമതയിൽനിന്ന് ആരംഭിച്ച സർവിസിെൻറ വരുമാനം തുടക്കത്തിൽ 7000 രൂപയിൽനിന്ന് 10,000 ആയി ഉയർന്നു. എന്നാൽ, അവധിദിനമായ ഞായറാഴ്ച 12,300 രൂപയും മഹാനവമി ദിവസമായ തിങ്കളാഴ്ച 13,500 രൂപയും വരുമാനനേട്ടമുണ്ടാക്കി. രാവിലെ 11.30നും ഉച്ചക്ക് ഒന്നിനും പുറപ്പെടുന്ന ബോട്ടിലാണ് തിരക്കേറെ. കോട്ടയം സ്റ്റേഷനിലെ രണ്ടും ആലപ്പുഴ സ്റ്റേഷനിലെ ഒന്നും ഉൾപ്പെടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ മൂന്നുബോട്ടുകളാണ് ഓടുന്നത്. ഇതിൽ കോട്ടയം സ്റ്റേഷനിൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയാത്ത ചെറിയബോട്ട് മാറ്റി വലിയ തടിബോട്ട് അടുത്തദിവസം ഓടിത്തുടങ്ങും. വിനോദസഞ്ചാരം ലക്ഷ്യമിട്ട് നിർമിച്ച കോട്ടയം-ആലപ്പുഴ എ.സി ബോട്ട് നിർമാണം പൂർത്തിയായെങ്കിലും ആലപ്പുഴ ജില്ലയിൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പിനുശേഷം ഓടിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. 18 രൂപ മുടക്കിയാൽ കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യാം. രാവിലെ 6.45നും 11.30നും ഉച്ചക്ക് ഒന്നിനും വൈകീട്ട് 3.30നും 5.15നുമാണ് സർവിസ് നടത്തുക. ആലപ്പുഴയിൽനിന്ന് രാവിലെ 7.15നും 9.15നും 11.30നും ഉച്ചക്ക് 2.15നും വൈകീട്ട് 5.15നുമാണ് കോടിമതയിലേക്ക് ട്രിപ്പുണ്ടാവുക. രാത്രി 9.15നുള്ള സർവിസ് കാഞ്ഞിരം ജെട്ടിയിൽ അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.