ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡിലെ 46 പെട്ടിക്കടകളടക്കം കൈയേറ്റം ഒഴിപ്പിച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ വന്‍ പൊലീസ് സന്നാഹത്തോടെ പൊതുമരാമ ത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. തിരുവഞ്ചൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്താണ് ബുധനാഴ്ച ഒഴിപ്പിക്കല്‍ നടന്നത്. 46 പെട്ടിക്കടകള്‍ ഉള്‍പ്പെടെ വഴിയിലേക്ക് ഇറക്കി കെട്ടിയിരുന്ന കച്ചവടസ്ഥാപനങ്ങള്‍ എല്ലാം നീക്കി. ഫ്ലക്സ് നിരോധനം കര്‍ശനമാക്കാത്തതിന് സര്‍ക്കാറിനെ ഹൈകോടതി താക്കീത് ചെയ്ത ദിവസം നടന്ന കൈയേറ്റം ഒഴിപ്പിക്കലില്‍ റോഡിനിരുവശവും ഉണ്ടായിരുന്ന മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകളും നീക്കി. കോട്ടയം റോഡ്സ് ഡിവിഷൻെറ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികളില്‍ ആദ്യഘട്ടമായിരുന്നു ഇത്. പെട്ടിക്കടകള്‍ ഉള്‍പ്പെടെ കൈയേറ്റങ്ങള്‍ ജൂലൈ 14നകം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഒഴിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. ബൈപാസ് റോഡിൻെറ പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ അവസാനിച്ച് മാസങ്ങള്‍ തികയുംമുമ്പാണ് നെടുനീളെ കച്ചവടസ്ഥാപനങ്ങള്‍ ഉയര്‍ന്നത്. ഇത് ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമായതായും ആരോപണം ഉയര്‍ന്നിരുന്നു. ബുധനാഴ്ച രാവിലെ 10 ഓടെ തിരുവഞ്ചൂര്‍ കുരിശുപള്ളി കവലയില്‍നിന്ന് ആരംഭിച്ച കൈയേറ്റം ഒഴിപ്പിക്കല്‍ 2.30 മണിയോടെ ഏറ്റുമാനൂരില്‍ അവസാനിച്ചു. പൊളിച്ചെടുത്ത കടകളും ഫ്ലക്സ് ബോര്‍ഡുകളും കോട്ടയം റോഡ്സ് ഡിവിഷന്‍ വളപ്പില്‍ എത്തിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ സണ്ണി ജോര്‍ജ്, അസി. എൻജിനീയര്‍ റോമി ചിങ്ങംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം ഉദ്യോഗസ്ഥരും ഏറ്റുമാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ.ജെ. തോമസിൻെറ നേതൃത്വത്തില്‍ അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, മണര്‍കാട്, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള വന്‍ പൊലീസ് സംഘവും മൂന്ന് വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും കൈയേറ്റം ഒഴിപ്പിക്കല്‍ ജോലികളില്‍ പങ്കെടുത്തു. എണ്‍പതോളം ജോലിക്കാരെ കൂടാതെ നാല് മണ്ണുമാന്തി യന്ത്രങ്ങളും എട്ട് ടിപ്പറുകളും കൈയേറ്റം ഒഴിപ്പിക്കലിന് രംഗത്തുണ്ടായിരുന്നു. അടുത്തയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ സണ്ണി ജോര്‍ജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.