IDG1 ഇടുക്കിയിൽ അതിജീവനം വഴിമുട്ടി; ആത്മഹത്യ വഴിയിൽ കർഷകർ

ഇടുക്കി: സംസ്ഥാനത്ത് കൂടുതൽ പേരെ പ്രളയം വിഴുങ്ങുകയും കൃഷിയിടങ്ങളിൽ പ്രകൃതി താണ്ഡവമാടുകയും ചെയ്ത ഇടുക്കിയിൽ കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു. കടക്കെണിയെ തുടർന്നോ ഉപജീവനം അടഞ്ഞുപോയതി​െൻറ പേരിലോ ഗത്യന്തരമില്ലാതെ അഞ്ചുപേരാണ് 39 ദിവസത്തിനിടെ ജീവനൊടുക്കിയത്. ഭാവി ഇരുട്ടിലാക്കി സർവതും പ്രളയം കൊണ്ടുപോയതി​െൻറ സമ്മർദത്തിൽ നിലതെറ്റി മരണം പുൽകിയവർക്കും നിരാശയിലും രോഗത്തിലുമായവർക്കും പുറമെയാണിത്. കൃഷിഭൂമി ഒലിച്ചുപോയി വരുമാനം നിലച്ചതു കൂടാതെ കാർഷിക മേഖലയിലെ വിലത്തകർച്ചയും കർഷകരെ ഉലക്കുകയാണ്. അതിനിടെ ജപ്തി നടപടിയുമായി ബാങ്കുകൾ ഇറങ്ങിയതാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും കർഷകർ ജീവനൊടുക്കാൻ കാരണമായത്. വാഴത്തോപ്പ്, വാത്തിക്കുടി എന്നിവിടങ്ങളിലാണ് ബാങ്കുകളിൽനിന്ന് നോട്ടീസ് കിട്ടിയ പിന്നാലെ കർഷകർ ജീവനൊടുക്കിയത്. അടിമാലിയിൽ ഒരാളും സാമ്പത്തിക ബാധ്യതകളെ തുടർന്ന് ആത്മഹത്യ ചെയ്തു. ഇടുക്കിയിൽ മഹാപ്രളയം കൊണ്ടുപോയത് 59 ജീവനാണ്. ജില്ലയിൽ 11,530 ഹെക്ടർ കൃഷി ഭൂമി ഒലിച്ചുപോയി. 1992 വീടുകൾ പൂർണമായും 7200 എണ്ണം ഭാഗികമായും തകർന്നു. ജില്ല ആസ്ഥാനമായ ചെറുതോണിയിലും തെക്കി​െൻറ കാശ്മീരെന്ന് വിശേഷിപ്പിക്കുന്ന മൂന്നാറിലും അടക്കം പ്രളയം കടപുഴക്കിയ അടയാളങ്ങൾ അതേപടി തുടരുകയാണ്. പ്രളയശേഷമെത്തിയ ഗജ ചുഴലിക്കാറ്റും മൂന്നാർ, വട്ടവട അടക്കം പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചാണ് കടന്നുപോയത്. ജീവനൊഴികെ പ്രളയം കവർന്നതെല്ലാം തിരികെ പിടിക്കാനുള്ള ശ്രമത്തിൽ വീണുപോയവരും വീടില്ലാതെ വഴിയോരത്ത് കഴിയുന്നവരും തൊഴിലില്ലാതായവരും ആത്മഹത്യയുടെ വക്കിലാണ്. അതിനിടെയാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെയും വീടുവെക്കാൻ തുക കിട്ടാതെയും അലയേണ്ടി വന്നിരിക്കുന്നത്. പട്ടയമില്ലാത്തതിനാൽ പകരം ഭൂമി കിട്ടില്ലെന്ന സ്ഥിതി മാസങ്ങൾ തുടർന്നതിനൊടുവിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഭൂമി ലഭ്യമാകാൻ കടമ്പകൾ ഇനിയും ബാക്കിയാണ്. ഇവരും മാസങ്ങളായി വീടില്ലാതെ കഴിയുകയാണ്. സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലാകെ 6,70,000 പേർക്ക് 10,000 രൂപ വീതം ലഭ്യമാക്കിയപ്പോൾ ഇടുക്കിക്കാരായ 3800 പേർക്ക് മാത്രമാണ് തുക കിട്ടിയത്. മാനദണ്ഡങ്ങളിൽ ഇടുക്കിയിെല പ്രകൃതി ദുരന്തത്തി​െൻറ സ്വഭാവം ഉൾപ്പെടാതിരുന്നത് നഷ്ടപരിഹാരം അനുവദിക്കുന്നതിന് തടസ്സമാകുകയായിരുന്നു. 32,911 കൃഷിക്കാർ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നു. 33,000 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. 16,630 കുടുംബങ്ങളെ പ്രളയം ബാധിച്ചു. വീട് തകർന്ന് മാത്രം 59 കോടിയുടെ നഷ്ടമുണ്ടായി. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.