ഏറ്റുമാനൂർ: പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തിെൻറ ശ്രീകോവില്‍ കുത്തിത്തുറന്ന് തിരുവാഭരണവും വെള്ളിപ്പാത്രവും കവര്‍ന്നു. ഞായറാഴ്ച പുലർച്ചെ മേല്‍ശാന്തി പനമ്പാലം മുട്ടത്തുമനയില് ശ്രീകുമാരന്‍ നമ്പൂതിരി പൂജക്ക് എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്നുകിടക്കുന്നത് കണ്ടത്. വിഗ്രഹത്തില്‍ ചാർത്തിയിരുന്നു ഒരു പവെൻറ മാലയും ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ചു താലിയും ഒരു വെള്ളിക്കുടവും ഒരു ഡസന്‍ ഏലസുകളും മോഷണം പോയി. ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്നിട്ടുണ്ട്. ഈ മാസം തന്നെ 15 ദിവസത്തിനുള്ളില്‍ മൂന്നാമത് മോഷണമാണ് പേരൂര്‍കാവില്‍ നടക്കുന്നത്. വിഷുവിെൻറ പിറ്റേന്ന് നാലമ്പലത്തിനുള്ളിലെയും പുറത്തെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. മോഷ്ടാക്കള്‍ ക്ഷേത്രത്തിലെ മൊബൈല്‍ ഫോണും കൊണ്ടുപോയിരുന്നു. പിറ്റേന്ന് ആ നമ്പറില്‍ വിളിച്ചപ്പോള്‍ ആരോ എടുത്തുവെങ്കിലും ഉടന്‍ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ക്ഷേത്രത്തിലെ നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പണിയായുധങ്ങളാണ് രണ്ടു ദിവസം മുമ്പ് മോഷ്ടിക്കപ്പെട്ടത്. ഇരുസംഭവത്തിലും പ്രതികളെ പിടികൂടാനായിട്ടില്ല. ശ്രീകോവിലിെൻറ രണ്ടു കതകുകളില്‍ ഒന്നിെൻറ താഴ് തകര്‍ത്ത നിലയിലും ഉള്ളിലേതിെൻറ താഴ് ആയുധമുപയോഗിച്ച് തുറന്ന നിലയിലുമായിരുന്നു. പൂട്ടുകള്‍ ശ്രീകോവിലിനു മുന്നിലെ നടയില്‍ വെച്ചിരുന്നു. പൂട്ടുകള്‍ തുറക്കാന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ഇരുമ്പുദണ്ഡും ഹാക്സോ ബ്ലേഡും വടക്കേനടയില്നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിെൻറ മണം പിടിച്ച പൊലീസ് നായ് ക്ഷേത്രത്തിനു ചുറ്റും വലം വെച്ചശേഷം തൊട്ടടുത്തുള്ള മൂലവള്ളി ഇല്ലങ്ങളുടെ സമീപത്തു കൂടിയും പുരയിടങ്ങളിലൂടെയും ക്ഷേത്രത്തിെൻറ കിഴക്കേനടയിലുള്ള കുത്തുകണ്ടത്തിലെത്തി. അവിടെനിന്ന് തിരിച്ചെത്തിയ നായ് വടക്കേ ഭാഗത്തുള്ള പറമ്പിലൂടെ പോയശേഷം വീണ്ടും ക്ഷേത്രമതിലിനടുത്തെത്തി നിന്നു. ക്ഷേത്രത്തിലെ കഴകക്കാരനായ ചേര്‍ത്തല പാണാവള്ളി സ്വദേശി സുരേഷ് അമ്പലത്തിനോട് ചേര്‍ന്ന ഓഫിസ് മന്ദിരത്തിലെ മുറിയിലാണ് താമസിക്കുന്നത്. ഇയാള്‍ നാട്ടില്‍ പോയ ദിവസങ്ങളിലാണ് മൂന്ന് മോഷണവും നടന്നത്. നൈറ്റ് പട്രോളിങ്ങിനിറങ്ങുന്ന പൊലീസ് എല്ലാ ദിവസവും രാത്രി ഒരു മണിക്കും രണ്ടിനും ഇടയില്‍ ഇവിടെ എത്താറുമുണ്ട്. ഇവര്‍ വന്നുപോയി കഴിഞ്ഞാകാം മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചതെന്ന് പൊലീസ് കരുതുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ശ്രീകോവിെൻറ തെക്കുവശത്ത് മുറ്റത്തുനിന്നും സിഗരറ്റ് കുറ്റികളും തൊട്ടടുത്ത പറമ്പില്‍നിന്നും കഴിഞ്ഞ രാത്രിയില്‍ മദ്യം കഴിക്കാനുപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും ൈകയുറയും െപാലീസ് കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജെ. മാര്ട്ടിന്, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.