കോട്ടയം: ജില്ലയില്‍ പനിക്കു പുറമെ ഡെങ്കിപ്പനിയും വയറിളക്ക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഏഴുപേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. രണ്ടു പേർക്ക് എച്ച്1 എൻ1 കണ്ടെത്തി. പാമ്പാടി, പനച്ചിക്കാട്, ഈരാറ്റുപേട്ട, കോട്ടയം നഗരസഭ, തലയോലപറമ്പ്, ആർപ്പൂക്കര എന്നീ ഭാഗങ്ങളിലാണ് ഡെങ്കിപ്പനിരോഗ ബാധ കണ്ടെത്തിയത്. ആറുപേർക്ക് രോഗബാധ സംശയത്തിെൻറ അടിസ്ഥാനത്തിൽ രക്തം പരിശോധനക്ക് അയച്ചു. മാഞ്ഞൂർ, തിരുവാർപ്പ് പ്രദേശങ്ങളിലാണ് എച്ച്1 എൻ1 കണ്ടത്. ചിക്കൻപോക്സും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഴുപേർക്കാണ് ചൊവ്വാഴ്ച രോഗം റിപ്പോർട്ട് ചെയ്തത്. ഏറ്റുമാനൂർ, കിടങ്ങൂർ, മീനച്ചിൽ, കോട്ടയം എന്നിവടങ്ങളിലാണ് രോഗബാധിതരെ കണ്ടെത്തിയത്. കോട്ടയം നഗരസഭ പരിധിയില്‍ രണ്ടുപേര്‍ക്ക് ചൊവ്വാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുമരകം, പനച്ചിക്കാട്, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് അഞ്ചുപേരെ ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 960 പേരാണ് ചൊവ്വാഴ്ച മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സക്കെത്തിയത്. ജില്ല ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക്; അസൗകര്യത്തിൽ അത്യാഹിത വിഭാഗം വീർപ്പുമുട്ടുന്നു --കോട്ടയം ജനറല്‍ ആശുപത്രിയില്‍ പനിബാധിതരുടെ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെടുകയാണ്. പനിക്കാര്‍ക്ക് പ്രത്യേക ഒ.പി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലും പനിക്കാരുടെ നീണ്ട നിരയാണ്. രോഗികളുടെ തിരക്കുമൂലം അത്യാഹിത വിഭാഗത്തില്‍ നിന്നുതിരിയാന്‍ ഇടമില്ല. അത്യാഹിത വിഭാഗത്തിലെ കിടക്കകളില്‍ രണ്ടു രോഗികളെ വീതമാണ് കിടത്തിയിരിക്കുന്നത്. എന്നിട്ടും രോഗികളുടെ തിരക്കുകാരണം ചിലര്‍ക്ക് ബഞ്ചിലും മറ്റും ഇരുത്തിയാണ് കുത്തിെവപ്പ് നൽകുന്നത്. കൂടുതല്‍ നഴ്‌സുമാരെ അത്യാഹിത വിഭാഗത്തില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനായിട്ടില്ല. വാര്‍ഡുകളും പനിക്കാരെക്കൊണ്ട് നിറഞ്ഞു. കഴിഞ്ഞ ദിവസം പനിബാധിച്ച് എത്തിയ ചിലരെ അഡ്മിറ്റ് ചെയ്യാതെ പറഞ്ഞയച്ചു. വാര്‍ഡില്‍ കട്ടില്‍ ഒഴിവില്ലാതിരുന്നതാണ് കാരണം. അതേസമയം, ജനറല്‍ ആശുപത്രിയിലെ ലബോറട്ടറിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. ഉച്ചകഴിഞ്ഞും പനിബാധിച്ച് എത്തുന്നവരുടെ രക്തവും മൂത്രവും മറ്റും പരിശോധനക്ക് നൽകിയാല്‍ അന്നുതന്നെ പരിശോധന ഫലം ലഭിക്കുന്നതിനുള്ള സംവിധാനം ഇപ്പോഴില്ല. പിറ്റേന്നു രാവിലെ വന്നാലേ റിസല്‍റ്റ് നൽകുകയുള്ളൂ. അന്നന്നുതന്നെ പരിശോധന ഫലം ലഭിച്ചാൽ ഡോക്ടറെ കാണിച്ച് തുടര്‍ചികിത്സ നടത്താന്‍ കഴിയും. രോഗകാരണമറിയാന്‍ ഒരു ദിവസംകൂടി കാത്തിരിക്കേണ്ട അവസ്ഥ ചികിത്സ വൈകാന്‍ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.