കോട്ടയം: നിരവധി വര്‍ഷങ്ങളായി കാത്തിരുന്ന സി.ടി സ്കാന്‍, കറന്‍സിരഹിത മണി ട്രാന്‍സ്ഫര്‍ സംവിധാനത്തിന് സൈ്വപ്പിങ് മെഷീന്‍, ഒ.പി വിഭാഗം കമ്പ്യൂട്ടര്‍വത്കരണം, ഓണ്‍ലൈന്‍ മരുന്ന് വിതരണ പദ്ധതി എന്നിവ കോട്ടയം ജനറല്‍ ആശുപത്രിക്ക് പുതുവര്‍ഷ സമ്മാനമായി എത്തുന്നു. പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം ആശുപത്രിയില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് മന്ത്രിക്ക് ആശുപത്രി വികസനത്തിനായി ആറിന പദ്ധതിയും സമര്‍പ്പിച്ചു. കുറഞ്ഞ ചെലവില്‍ ഇനി സി.ടി സ്കാന്‍ നിരവധി പ്രതിസന്ധികളെ തരണംചെയ്താണ് സി.ടി സ്കാന്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. ഒന്നരക്കോടി രൂപ മുടക്കി 2012ലാണ് സ്കാനിങ് യന്ത്രം ഇവിടെ എത്തിക്കുന്നത്. മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് വാങ്ങിയ യന്ത്രം ആവശ്യത്തിന് വൈദ്യുതി സൗകര്യം ലഭ്യമാകാത്തതിനാല്‍ ഇത്രയും കാലം ആശുപത്രി വരാന്തയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യന്ത്രത്തിന്‍െറ വാറന്‍റി കാലാവധി 2017ഓടെ അവസാനിക്കുമെന്ന് മനസ്സിലായതോടെ ആശുപത്രിയിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഇതോടെ കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് സ്കാനിങ് ഇനി ലഭ്യമാകും. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ ആറു ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. കറന്‍സിരഹിത മണി ട്രാന്‍സ്ഫര്‍ സംവിധാനം സംസ്ഥാനത്തുതന്നെ ആദ്യം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍തന്നെ ആദ്യമായാണ് സൈ്വപ്പിങ് യന്ത്രം കോട്ടയത്ത് എത്തുന്നത്. അപ്രതീക്ഷിതമായി വരുന്ന രോഗങ്ങള്‍, അപകടങ്ങള്‍ എന്നിവമൂലം ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇ.സി.ജി, എക്സ്റേ എന്നിവക്ക് ഇനി കാര്‍ഡ് മാത്രം ആശ്രയിച്ചാല്‍ മതിയാകും. യന്ത്രത്തിന്‍െറ ചാര്‍ജും മാസവാടകയും ഒഴിവാക്കിയാണ് എസ്.ബി.ടി മുഖേന സംവിധാനം നടപ്പാക്കുന്നത്. ഇനി ഒ.പി ടിക്കറ്റുകള്‍ കമ്പ്യൂട്ടര്‍ വഴി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് ശേഖരിക്കും. ഒ.പി ടിക്കറ്റും രോഗികള്‍ക്ക് കാണേണ്ട വിഭാഗത്തിന്‍െറ ടോക്കണ്‍ നമ്പറും ഇതുവഴി എളുപ്പം ലഭ്യമാകും. ഒ.പിയിലെ ദീര്‍ഘമായ വരി ഇതോടെ ഒഴിവാകും. മരുന്നുകളുടെ പട്ടിക ഇനി വേഗത്തില്‍ ഫാര്‍മസിയില്‍ ലഭ്യമായ മരുന്നുകളുടെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്കും വാര്‍ഡുകളിലെ ഹെഡ് നഴ്സുമാര്‍ക്കും അപ്പപ്പോള്‍ ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്യുന്ന കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ വഴിയും വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും. മരുന്നുകള്‍ കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാനും ഇതോടെ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.