ഈരാറ്റുപേട്ട: 80 കോടി ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പണി ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-കാഞ്ഞിരംകവല റോഡിന്‍െറ നിര്‍മാണ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി മുതല്‍ ഈരാറ്റുപേട്ട വഴി കാഞ്ഞിരംകവല വരെയുള്ള 36 കിലോമീറ്റര്‍ വരുന്ന റോഡ് ഏഴുമീറ്റര്‍ വീതിയില്‍ ബി.എം ബി.സി ചെയ്ത് നവീകരിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. വീതികൂട്ടേണ്ട ഭാഗങ്ങളിലും ആവശ്യമുള്ള മറ്റ് ഭാഗങ്ങളിലും ഗ്രാനുലര്‍ സബ് ബേസ്, വെറ്റ് മിക്സ് മെക്കാഡം എന്നിവ ഉപയോഗിച്ച് സബ് ബേസും ബേസും ബലപ്പെടുത്തും ജങ്ഷനുകളില്‍ സ്ഥലലഭ്യത അനുസരിച്ച് വീതികൂട്ടുന്നതും ആവശ്യമുള്ള ഇടങ്ങളില്‍ സംരക്ഷണഭിത്തി, ഓടകള്‍, കലുങ്കുകള്‍ എന്നിവ നിര്‍മിക്കുന്നതുമാണ്. സൈന്‍ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്, ക്രാഷ് ബാരിയര്‍, ഫുട്പാത്ത് ഹാന്‍ഡ് റെയില്‍, ഹൈമാസ്ക് ലാംബ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റിങ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിന്‍െറ റോഡ് വികസനത്തില്‍ ഈ റോഡ് നിര്‍മാണം ഒരു നാഴികക്കല്ലാകുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഇതിനോടകം 36 കോടിയോളം വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച് നല്‍കിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നില്‍നിന്ന് സ്വീകരിച്ച് അങ്കാളമ്മന്‍ കോവിലിന് മുന്‍വശത്തെ വേദിയിലേക്ക് ആനയിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.എം. റഷീദ്, ജനറല്‍ കണ്‍വീനര്‍ പി.ഇ. മുഹമ്മദ് സക്കീര്‍ എന്നിവര്‍ അറിയിച്ചു. കെ.എം. മാണി എം.എല്‍.എ, ഡോ. എന്‍. ജയരാജ് എം.എല്‍.എ, ആന്‍േറാ ആന്‍റണി എം.പി, ജോസ് കെ.മാണി എം.പി, അഡ്വ. ജോയി എബ്രഹാം എം.പി, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് എന്നിവര്‍ യോഗത്തില്‍ സംസാരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.