കൊല്ലം: ചെലവ് കുറഞ്ഞതും യാത്രക്കാർക്ക് പ്രയോജനപ്രദവുമായിരുന്ന ഉൾനാടൻ ജലഗതാ ഗതത്തിന് ജില്ലയിൽ അവഗണന. ലാഭകരമായും ഫലപ്രദമായും മുന്നോട്ടു കൊണ്ടുപോകാനാവുന്ന ഇൗ ഗതാഗത സംവിധാനത്തെ അധികൃതർ തഴയുകയാണ്. അവശ്യ സർവിസുകൾ വെട്ടിക്കുറച്ചും ബോട്ടുക ൾ പിൻവലിച്ചും ജലഗതാഗത സൗകര്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. റോഡുകളും പാലങ്ങളും വന്നതിെൻറ പേരിൽ പലയിടത്തും ബോട്ട് സർവിസുകൾ നിർത്തലാക്കി. പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ നിന്നുള്ള സർവിസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബോട്ട് തടഞ്ഞതും ഉപരോധസമരം നടത്തിയതും അടുത്തിടെയാണ്. റോഡിലെ തിരക്കിൽ നിന്നൊഴിവായി ചരക്ക് കടത്ത് ഉൾെപ്പടെ ലാഭകരമായി നടത്താമെന്നിരിക്കെ അധികൃതരുടെ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുകയാണ്. അതിവേഗ റെയിലിെൻറയും മറ്റും പിന്നാലെ പായുന്നവർ ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
പുതിയകാലത്തിെൻറ ഗതിവിഗതികളിൽ ഗൃഹാതുര സ്മരണകളിലേക്ക് ഉൾനാടൻ ജലഗതാഗതം ഒതുങ്ങിപ്പോയി. കേരളത്തിൽ നിരവധി ദേശീയ ജലപാതകൾ ഉണ്ടെങ്കിലും ഒന്നുപോലും കാര്യക്ഷമമായി നടക്കുന്നില്ല. നാല് ദേശീയ ജലപാതകൾ ഉൾപ്പെടെ സഞ്ചാരയോഗ്യമായ 1548 കിലോമീറ്റർ ജലപാതകൾ കേരളത്തിലുണ്ട്. 24 മണിക്കൂറും ഗതാഗതയോഗ്യമായ ആദ്യ ദേശീയ ജലപാതയാണ് കൊല്ലം-കോട്ടപ്പുറം. 1993ലാണ് ദേശീയജലപാതയായി പ്രഖ്യാപിച്ചത്. കൊച്ചിയിൽ ചമ്പക്കര (14 കിലോമീറ്റർ), ഉദ്യോഗമണ്ഡൽ (23 കിലോമീറ്റർ) കനാലുകൾ കൂടി ചേരുന്നതോടെയാണ് കൊല്ലം-കോട്ടപ്പുറം പാതയുടെ സാധ്യത വർധിക്കുന്നത്. കോവളം മുതൽ കൊല്ലം വരെ 74 കിലോമീറ്ററും കോഴിക്കോട് മുതൽ കാസർകോട് വരെ 183 കിലോമീറ്ററും വികസിപ്പിക്കാൻ പദ്ധതികളില്ല. കൊല്ലം-കോവളം പാതയിൽ വർക്കല വരെയുള്ള ഗതാഗതത്തിന് മാത്രമാണ് നിലവിൽ തടസ്സങ്ങളില്ലാത്തത്.
ബാക്കിഭാഗത്തെ വികസനം വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല. 240 കോടി രൂപ മുടക്കി കേന്ദ്രസർക്കാർ വികസിപ്പിച്ച കൊല്ലം-കോട്ടപ്പുറം ജലപാതയിൽ ചരക്കുനീക്കം വ്യാപിപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. 2007ലാണ് ജലപാത ഉദ്ഘാടനം ചെയ്തത്. രണ്ടുവർഷത്തിനുള്ളിൽ കോവളം മുതൽ നീലേശ്വരം വരെയുള്ള ജലപാത ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ ദേശീയ ജലപാതയായി പ്രഖ്യാപിച്ച കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ഭാഗത്ത് ജലഗതാഗതം തുടങ്ങണമെങ്കിൽ സമീപകാലത്ത് നിർമിച്ച 35 പാലങ്ങൾ പൊളിച്ച് ഉയരം കൂട്ടേണ്ടിവരുമെന്ന് നാറ്റ്പാക് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിെൻറ തുടർപഠനങ്ങൾ ഇതുവരെ തീർന്നിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ജലപാതകളുള്ള സംസ്ഥാനങ്ങളിലൊന്നായിട്ടും അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആരും മുതിരുന്നില്ല. പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുന്നതല്ലാതെ ഒന്നുംചെയ്യുന്നില്ലെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.