ശാസ്താംകോട്ട: കല്ലട പദ്ധതിയുടെ തുറന്ന കനാലുകൾ വഴി ഒഴുകിയെത്തുന്ന മലിനജലം പമ്പ് ചെയ്ത് ശുദ്ധീകരണിയിൽ കയറ്റി കൊല്ലം നഗരത്തിലെയും ചവറ, പന്മന, തേവലക്കര പഞ്ചായത്തു കളിലെയും ജനങ്ങൾക്ക് വിറ്റ് കാശ് നേടുന്ന പദ്ധതി ജലഅതോറിറ്റി പുനരാരംഭിച്ചു. വലിയ ജനകീയ പ്രതിഷേധത്തെതുടർന്ന് അടച്ചുപൂട്ടിയ പദ്ധതിയാണ് ഒന്നരമാസത്തെ ഇടവേളക്കുശേഷം കൂടിയാലോചനകൾ പോലുമില്ലാതെ പുനരാരംഭിച്ചത്. ശാസ്താംകോട്ട ശുദ്ധജലതടാകത്തിൽനിന്നുള്ള അമിത ജല ചൂഷണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായപ്പോൾ കൊണ്ടുവന്ന 14.5 കോടിയുടെ കല്ലടയാറ്റിൽനിന്നുള്ള ബദൽ പദ്ധതി അഴിമതിയിൽ കുടുങ്ങിയതോടെയാണ് കല്ലട പദ്ധതിയുടെ കനാലിൽനിന്ന് വെള്ളമെടുക്കാനുള്ള നീക്കം ആരംഭിച്ചത്.
ഇതിനുവേണ്ടി ഒന്നരക്കോടി ചെലവിടുകയും ചെയ്തു. ബദൽ പദ്ധതിയിൽ ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുകയാണ്. തെന്മല ഡാമിൽനിന്ന് 78 കിലോമീറ്റർ ദൂരം തുറന്ന കനാലിലൂടെ ഒഴുകിയാണ് കനാലിൽ നിർമിച്ച പമ്പ് ഹൗസിൽ വെള്ളം എത്തുന്നത്. മൃഗങ്ങളുടെ മൃതദേഹങ്ങൾ അടക്കം ഈ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾക്ക് കണക്കില്ല. ഈ വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരണിയിൽ കയറ്റിയിറക്കി ശുദ്ധജലതടാകത്തിലെ വെള്ളവുമായി കൂട്ടിക്കലർത്തിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. യാതൊരുവിധ സുരക്ഷാ മുൻകരുതലുമില്ലാതെയുള്ള ഈ കൈവിട്ട കളിക്കെതിരെ നാട്ടുകാർ നിരന്തരം പ്രതിഷേധം ഉയർത്തുകയാണ്. മറുവശത്ത് ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ ജലനിരപ്പ് ഈ വേനലിൽ താഴ്ന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രളയം ആണ് പ്രതിഭാസത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. നിലവിൽ സമുദ്രനിരപ്പിൽനിന്ന് ആറ് സെൻറിമീറ്റർ ഉയർന്നാണ് തടാകത്തിലെ ഇപ്പോഴത്തെ ജലനിരപ്പ്.
മുൻവർഷങ്ങളിലെ വേനലിൽ മൈനസ് 18 വരെ എത്തിയ ജലവിതാനമാണ് ഈ വർഷം തികച്ചും തൃപ്തികരമായി നിൽക്കുന്നത്. തടാകത്തിൽനിന്ന് ഇരു പദ്ധതികൾക്കും ആവശ്യമുള്ള വെള്ളം പമ്പ് ചെയ്യാം എന്നിരിക്കെ കനാലിലെ മലിനജലം പമ്പ് ചെയ്ത് വിൽക്കുന്നതിന് പിന്നിലെ താൽപര്യങ്ങൾ ദുരൂഹമാണ്. ശുദ്ധീകരണിയിൽനിന്ന് കനാൽ ജലം ശുദ്ധീകരിക്കുന്നതിെൻറ അവശിഷ്ടങ്ങൾ വൻതോതിൽ തടാകത്തിലെ പമ്പിങ് ഏരിയയിലേക്ക് ഒഴുക്കിവിടുന്ന ജല അതോറിറ്റിയുടെ നടപടിയും വിവാദമാവുകയാണ്. നേരത്തേ ഒന്നരകിലോമീറ്റർ അകലെ പാട്ടാണിക്കുഴിയിലാണ് മലിനജലം ഓടവഴി ഒഴുക്കിക്കളഞ്ഞിരുന്നത്. ജല അതോറിറ്റി തലതിരിഞ്ഞ നിലപാടുകൾ തിരുത്താൻ തയാറായില്ലെങ്കിൽ വീണ്ടും നീതിപീഠത്തെ സമീപിക്കുമെന്ന് തടാക സംരക്ഷണസമരസമിതി ചെയർമാൻ കെ. കരുണാകരൻ പിള്ള പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.