പുനലൂർ: കേരള-തമിഴ്നാട് അന്തർസംസ്ഥാന പാതയിൽ തെന്മല എം.എസ്.എല്ലിലെ വാഹന ഗതാഗതം ദുഷ്കരമാകുന്നു. കൊല്ലം- തിരുമംഗലം ദേശീയപാത 744ൽ ഏറ്റവും കൂടുതൽ അപകട ഭീഷണി നിലനിൽക്കുന്നത് തെന്മല മുതൽ കഴുതുരുട്ടി വരെ നാലു കിലോമീറ്ററോളമാണ്.വീതി കുറവാണ് പ്രധാന പ്രശ്നം. ചരക്ക് വാഹനങ്ങളടക്കം ദിനംപ്രതി വർധിക്കെ ഇതിനനുസരിച്ച് പാതയുടെ വികസനമോ അപകടാവസ്ഥ കുറക്കാനോ നടപടിയില്ല.ഈ നാലു കിലോമീറ്ററിനുള്ളിൽ രണ്ടു വാഹനം സുഗമമായി കടന്നുപോകുന്നത് ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമാണ്. ബാക്കിയുള്ള സ്ഥലങ്ങളിൽ വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ എതിരെ വാഹനം വന്നാൽ കുഴഞ്ഞതുതന്നെ. ഇതിലേതെങ്കിലും ഒരു വാഹനം പിറകോട്ടെടുത്ത് സ്ഥലമുള്ളയിടത്ത് ഒതുക്കിയാൽ മാത്രമേ ഏതിർദിശയിലെ വാഹനം കടന്നുപോകാനാകൂ. ഇതിനെ ചൊല്ലി ഡ്രൈവർമാർ പ്രശ്നം ഉണ്ടാകുന്നതും പതിവാണ്. ദിവസവും നിരവധി സമയങ്ങളിൽ അനുഭവപ്പെടുന്ന ഈ കുരുക്ക് യാത്രക്കാർക്ക് അടക്കം ദുരിതത്തിന് ഇടയാക്കുന്നു. ഈ ഭാഗത്ത് കൊക്കയിലേക്ക് നിരവധി വാഹനങ്ങൾ മറിഞ്ഞ് ആളുകൾ മരിച്ചിട്ടുണ്ട്. പാതയുടെ ഒരു വശം കൊക്കയോടുകൂടിയ കഴുതുരുട്ടിയാറും മറുവശം പാറക്കെട്ട് നിറഞ്ഞ കുന്നും റെയിൽവേ ലെയിനുമാണ്. മീറ്റർ ഗേജ് മാറ്റി ബ്രോഡ്ഗേജ് പാത സ്ഥാപിക്കുന്നതിനാൽ പലയിടത്തും ദേശീയപാതയോട് ചേർന്ന് റെയിൽവേ പാത വന്നത് അപകടഭീഷണി വർധിപ്പിക്കുന്നു. മതിയായ സ്ഥലം ഇല്ലാത്തതു കാരണം പാതയുടെ വീതികൂട്ടാൻ കഴിയില്ലെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. എന്നിരുന്നാലും കഴുതുരുട്ടിയാറിനോട് ചേർന്ന് പരമാവധി സ്ഥലം സംരക്ഷണഭിത്തി നിർമിച്ച് അപകാടവസ്ഥ കുറയ്ക്കാൻ അഞ്ചുവർഷം മുമ്പ് കോടികൾ ചെലവിട്ടിരുന്നു. എന്നാൽ, അശാസ്ത്രീയമായ നിർമാണം കാരണം ഫലപ്രദമായില്ല. കൂടാതെ സിഗ്നൽ സംവിധാനവും ക്രാഷ് ബാരിയറും സ്ഥാപിച്ചതുമെല്ലം പ്രയോജനപ്പെടുന്നില്ല. ക്രാഷ്ബാരിയറുകൾ മിക്കയിടത്തും വാഹനങ്ങൾ ഇടിച്ച് തകർന്നു. മേഖലയിൽ പലയിടത്തും തെരുവുവിളക്കുകളുമില്ല. എം.എസ്.എല്ലിലെ അപകടാവസ്ഥ കുറക്കാൻ ദീർഘവീക്ഷണത്തോടെ പദ്ധതി തയാറാക്കി നടപ്പാക്കണമെന്ന നിർദേശം പാത അധികൃതർ പരിഗണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.