'നുമ്മ ഊണി'ലൂടെ ഇന്നുമുതല്‍ 500 പേര്‍ക്ക് ഉച്ചഭക്ഷണം

കാക്കനാട്: കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല മുന്‍കൈയെടുത്ത് നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി 'നുമ്മ ഊണി'ലൂടെ ഞായറാഴ്ച മുതല്‍ പ്രതിദിനം 500 പേര്‍ക്ക് ഉച്ചഭക്ഷണം ലഭിക്കും. പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 300 പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നിടത്ത് 500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കലക്ടര്‍ നിർദേശിക്കുകയായിരുന്നു. നഗരപ്രദേശങ്ങളിലൊതുങ്ങിയിരുന്ന 'നുമ്മ ഊണ്' ഇതോടെ ഗ്രാമങ്ങളിലേക്കുമെത്തും. 39 ഹോട്ടലുകളില്‍നിന്ന് 'നുമ്മ ഊണ്' ലഭിക്കും. കൂപ്പണ്‍ വിതരണ കൗണ്ടറുകൾ 13ല്‍നിന്ന് ഇരുപതായും ഉയര്‍ത്തി. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നൽകിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ മേയ് 11 മുതല്‍ ജില്ല മുഴുവന്‍ വ്യാപിപ്പിച്ച് കൂപ്പണുകൾ 300 ആക്കി. കലക്ടറേറ്റിനും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനും പുറമെ, കൊച്ചി താലൂക്ക് ഓഫിസ്, വൈപ്പിന്‍ മാലിപ്പുറം സി.എച്ച്.സി, കുന്നത്തുനാട് താലൂക്ക് ഓഫിസ്, പറവൂര്‍ താലൂക്ക് ഓഫിസ്, ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് (പൊലീസ് എയിഡ്പോസ്റ്റ്), മൂവാറ്റുപുഴ പൊലീസ് എയിഡ്പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യ ബസ് സ്റ്റാൻഡ്, എറണാകുളം നോര്‍ത്ത് െറയില്‍വേ സ്റ്റേഷന്‍, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് (എയിഡ് പോസ്റ്റ്) എന്നിവിടങ്ങളില്‍നിന്നാണ് നിലവില്‍ കൂപ്പണുകള്‍ നൽകുന്നത്. ഞായറാഴ്ച മുതൽ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫിസ്, കണയന്നൂര്‍ താലൂക്ക് ഓഫിസ്, മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പിറവം സര്‍ക്കാര്‍ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍നിന്നുകൂടി കൂപ്പണുകള്‍ ലഭ്യമാകും. പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആൻഡ് െറസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റിയുമാണ് പദ്ധതിക്ക് പിന്തുണ നല്‍കുന്നത്. കൂപ്പണുകള്‍ നല്‍കി െതരഞ്ഞെടുത്ത ഹോട്ടലുകളില്‍നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണ് 'നുമ്മ ഊണ്' പദ്ധതി. ഓരോ കൗണ്ടറിന് സമീപത്തും രണ്ടോ അതിലധികമോ ഹോട്ടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ രണ്ടുവരെ കൂപ്പണും 12 മുതല്‍ രണ്ടര വരെ ഊണും ലഭിക്കും. അവധിദിവസങ്ങളിലും ഊണിന് മുടക്കമുണ്ടാകില്ല. ലാൻഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടർ എം.പി. ജോസ് വിരമിച്ചു കാക്കനാട്: കലക്ടറേറ്റില്‍ ലാൻഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറായിരുന്ന എം.പി. ജോസ് 33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ജില്ലയില്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റി​െൻറ ചുമതല വഹിച്ചിട്ടുള്ള ഇദ്ദേഹം കൊച്ചി മെട്രോ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍, മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് പൊന്നുംവില വിഭാഗങ്ങളില്‍ തഹസില്‍ദാറുമായിരുന്നു. കൂടംകുളം- കൊച്ചി പവര്‍ഗ്രിഡ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണത്തിലും പങ്കാളിയായി. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, കിന്‍ഫ്ര, പവര്‍വിന്‍ഡ് കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ യാത്രയയപ്പ് നല്‍കി. മൂവാറ്റുപുഴ സ്വദേശിയാണ്. പനി ക്ലിനിക്കുകള്‍ സജീവമാക്കണമെന്ന് ജില്ല വികസന സമിതി കാക്കനാട്: പനി ക്ലിനിക്കുകള്‍ ജില്ലയില്‍ സജീവമാക്കണമെന്നും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ജില്ല വികസന സമിതിയില്‍ എം.എല്‍.എമാര്‍ ഉന്നയിച്ചു. മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പനി ക്ലിനിക്കുകള്‍ സജീവമാക്കാന്‍ മൂവാറ്റുപുഴ എം.എൽ.എ എല്‍ദോ എബ്രഹാമാണ് ആവശ്യപ്പെട്ടത്. പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുകാണ്. ഫലപ്രദമായ ചികിത്സ ഉറപ്പു വരുത്താൻ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും മതിയായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരിങ്ങളയില്‍ തുണി കഴുകുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ് കാണാതായ സരസ്വതി എന്ന വീട്ടമ്മയെ കണ്ടെത്തുന്നതിനും കുടുംബത്തിന് സഹായമെത്തിക്കുന്നതിനും ജില്ല ഭരണകൂടം മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചി മെട്രോ നിര്‍മാണത്തി​െൻറ ഭാഗമായി കണയന്നൂര്‍ താലൂക്കിലെ പുറമ്പോക്കുഭൂമിയില്‍നിന്ന് ഒഴിപ്പിച്ച കുടുംബത്തിന് ആറുലക്ഷം രൂപയും വീടും നല്‍കാമെന്ന് അധികൃതര്‍ നല്‍കിയ വാക്ക് പാലിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ചിത്രപ്പുഴ- കരിമുകള്‍ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് കുറുപ്പ് ആവശ്യപ്പെട്ടു. ഇന്‍ഫോപാര്‍ക്ക് മുതല്‍ തുറവൂര്‍ വരെ വൈകീട്ട് കെ.എസ്.ആര്‍.ടി.സി സർവിസ് ആരംഭിച്ചതായി ജില്ല പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ് അറിയിച്ചു. വൈകീട്ട് അഞ്ചിന് ഇന്‍ഫോപാര്‍ക്ക് പരിസരത്തുനിന്ന് ബസ് പുറപ്പെടും. ഡെപ്യൂട്ടി കലക്ടര്‍ എം.പി. ജോസ്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ എം.ടി. ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.