ആലപ്പുഴ ലൈവ്​

ഓൺലൈൻ തട്ടിപ്പ് അടവുകൾ പയറ്റും; അടിതെറ്റരുത് പ്രമുഖ ബാങ്കുകളുടെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായി. ഇതിനായി ദിവസവും കേരളത്തിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഫോണ്‍വിളികള്‍. വിദേശങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് വിളികള്‍ ഏറെയും എത്തുന്നത്. തട്ടിപ്പുകാരുടെ വാക്‌സാമര്‍ഥ്യത്തില്‍ വഞ്ചിതരാകുന്നതിൽ സാധാരണക്കാർക്കൊപ്പം വിദ്യാസമ്പന്നരുമുണ്ട്. ഫോണ്‍വിളിച്ച് നിക്ഷേപ വിവരങ്ങൾ ചോർത്തിയും എ.ടി.എം തട്ടിപ്പുകൾ നടത്തിയുമുള്ള കഥകൾ കേട്ട് നിക്ഷേപകർ ആശങ്കയിലാണ്. ജില്ലയിൽ ഒരുമാസത്തിനിടെ നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടന്നു. ബാങ്ക് മാനേജരാണെന്നും ബാങ്ക് അക്കൗണ്ടും ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും ചെയ്തില്ലെങ്കിൽ ഉടൻ അക്കൗണ്ട് റദ്ദാക്കുമെന്നും പറഞ്ഞാണ് കൂടുതലും തട്ടിപ്പുകൾ സംസ്ഥാനത്ത് നടക്കുന്നത്. സേവനദാതാക്കളായ ബാങ്കുകൾ തന്നെയാണ് അത്തരത്തിലുള്ള തട്ടിപ്പുകൾ തടയാനുള്ള ശക്തമായ സുരക്ഷ മാർഗങ്ങൾ ഒരുക്കേണ്ടത്. രാജ്യാന്തര തട്ടിപ്പ് സംഘങ്ങൾ അവലംബിക്കുന്ന തട്ടിപ്പ് മാർഗങ്ങളെ കുറിച്ച് ഒരു അന്വേഷണം. ഓണ്‍ലൈന്‍ തട്ടിപ്പ്; ജില്ലയില്‍ ഒരുമാസത്തിടെ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകൾ വ്യാപകമാകുകയാണ്‌. ഒരുമാസത്തിടെ പലരിൽനിന്നും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. റിസര്‍വ് ബാങ്കില്‍നിന്നെന്ന വ്യാജേനയാണ് തട്ടിപ്പ് ശ്രമങ്ങള്‍ ജില്ലയില്‍ വ്യാപിക്കുന്നത്. ഇരുപതോളം പേര്‍ക്ക് തട്ടിപ്പ് ശ്രമങ്ങളുമായി ഫോണ്‍കാളുകളും വന്നിട്ടുണ്ട്. കൂടുതല്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെങ്ങന്നൂര്‍ താലൂക്കിലാണ്. പരാതി വ്യാപകമാകുമ്പോഴും എന്തുചെയ്യണമെന്ന് അറിയാതെ പൊലീസ് കുഴങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പരാതികള്‍ സൈബര്‍സെല്ലിന് കൈമാറിയെന്ന് പറയുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആരോപണമുണ്ട്. അരൂക്കുറ്റി വടുതലയിൽ ചെമ്മീൻ വ്യാപാരി പുതുക്കേരിച്ചിറ അബ്ദുൽ സലാമി​െൻറ 19,999 രൂപ നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപം ശ്രീകോവില്‍ വീട്ടില്‍ ശ്രീധരന്‍നായരുടെയും ഭാര്യ സൂസ​െൻറയും പണം തട്ടിയിരുന്നു. 1.96 ലക്ഷമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. ആധാറുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചവർ തുടര്‍ന്ന് ഇരുവരുടെയും എ.ടി.എം കാര്‍ഡി​െൻറ പിന്നിലെ നമ്പര്‍ ചോദിച്ചറിഞ്ഞു. അതിനുശേഷം ഫോണില്‍ മെസേജ് വന്ന ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) നമ്പറും ചോദിച്ചറിഞ്ഞാണ് പണം പിന്‍വലിച്ചത്. ആലപ്പുഴ സ്വദേശിയുടെ അരലക്ഷം രൂപയും ഇതേപോലെ നഷ്ടപ്പെട്ടു. ഇവരുടെയെല്ലാം പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കില്‍നിന്ന് ശേഖരിച്ച വിവരങ്ങളും സൈബര്‍സെല്ലിന് കൈമാറിക്കഴിഞ്ഞു. ട്രൂകോളറില്‍ തെളിയുന്നത് ആര്‍.ബി.ഐ 8676014481, 8250094233 എന്നീ നമ്പറുകളിൽ നിന്നാണ് തട്ടിപ്പിന് ഇരയായവര്‍ക്ക് ഫോണ്‍ വന്നിരിക്കുന്നത്. 'ട്രൂ കോളര്‍' ആപ്ലിക്കേഷനുള്ള ഫോണുകളില്‍ ആര്‍.ബി.ഐ, എസ്.എസ് കോവില്‍ റോഡ്, തിരുവനന്തപുരം എന്ന പേരാണ് തെളിയുക. ഈ നമ്പറുകളില്‍നിന്നാണ് ചെങ്ങന്നൂരില്‍ എട്ടുപേര്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്നെന്ന് പരിചയപ്പെടുത്തി വിളിവന്നിരിക്കുന്നത്. മറ്റ് രണ്ട് നമ്പറുകള്‍കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. വിളിവന്ന മൂന്ന് നമ്പര്‍ കേന്ദ്രീകരിച്ചാണ് സൈബര്‍സെല്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവ പശ്ചിമബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ വ്യത്യസ്ത സിമ്മുകളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നമ്പറുകളുടെ മേല്‍വിലാസം വ്യാജമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പ്; പണം തിരിച്ചുകിട്ടും -ആർ.ബി.ഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ മൂന്നുദിവസത്തിനകം വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട തുക മുഴുവൻ 10 ദിവസത്തിനകം ഉപഭോക്താവി​െൻറ അക്കൗണ്ടിൽ വരവുവെക്കണമെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശമുണ്ട്. അനധികൃത ഇലക്ട്രോണിക് ഇടപാടുകളിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതി​െൻറ ഭാഗമായാണ് ഈ നിർദേശം. ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന പണത്തി​െൻറ കണക്കുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിപ്പില്‍ പറയുന്നു. ഇതിനായി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നില്ല. ഉപഭോക്താവിൻറ പിഴവുമൂലം ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളില്‍ ഉണ്ടായിട്ടുള്ള ധനനഷ്ടത്തിനും പരിഹാരമുണ്ടാക്കും. ഇലക്ട്രോണിക് ബാങ്കിങ് നടത്തുന്ന ഉപഭോക്താക്കളോട് നിര്‍ബന്ധമായും എസ്.എം.എസ്, ഇ-മെയില്‍ അലര്‍ട്ടുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. സ്വന്തം അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടതോ മറ്റോ ആയ നോട്ടിഫിക്കേഷന്‍ ഇങ്ങനെ വന്നാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടണം. ഏഴ് ദിവസത്തിനുള്ളില്‍ നിര്‍ബന്ധമായും ഇത്തരം സംഭവങ്ങള്‍ അറിയിക്കണം. അല്ലെങ്കില്‍ തുക നഷ്ടപ്പെടുന്നതിനുള്ള സാധ്യത കൂടും. 90 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി പരിഹരിക്കണം. അതില്‍ കൂടുതലാവാന്‍ പാടില്ല. പൂര്‍ണമായും ബാധ്യത ഒഴിവാക്കല്‍ എപ്പോഴെല്ലാം ബാങ്കി​െൻറ പിഴവ് മൂലം ഉപഭോക്താവിനുണ്ടായ ധനനഷ്ടം ബാങ്ക് തന്നെ പരിഹരിക്കും. ഒരു രൂപയുടെ നഷ്ടം പോലും ഉപഭോക്താവിന് ഉണ്ടാവില്ല. ബാങ്കിനും ഉപഭോക്താവിനും പങ്കില്ലാത്ത പിഴവുകളും ഈ സിസ്റ്റത്തില്‍ സംഭവിക്കാം. ഇങ്ങനെയും ധനനഷ്ടം ഉണ്ടാവാം. ഇതിലും ഉപഭോക്താവിന് ബാധ്യത വരില്ല. അതേ സമയം കാര്‍ഡ് വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കുകയോ മറ്റോ ചെയ്ത് ഉണ്ടാവുന്ന നഷ്ടത്തിന് ബാങ്ക് ഉത്തരവാദി ആയിരിക്കില്ല. ഉപഭോക്താവി​െൻറ ശ്രദ്ധക്കുറവുമൂലം അക്കൗണ്ടില്‍നിന്നും അനധികൃതമായി പണം നഷ്ടപ്പെടുന്നതിന് ബാങ്കിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉദാഹരണത്തിന് പേയ്‌മ​െൻറ് ക്രഡന്‍ഷ്യലുകള്‍ കൈമാറ്റം ചെയ്ത് ഉണ്ടാവുന്ന ധനനഷ്ടം. ഇത്തരം കേസുകളില്‍ പൂര്‍ണ ഉത്തരവാദിത്തം ഉപഭോക്താവിന് മാത്രമായിരിക്കും. ഇത്തരം കാര്യങ്ങള്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിനുശേഷവും പണം നഷ്ടപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്തം ബാങ്ക് ഏറ്റെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.