കുടുംബനാടി​െൻറ ​ശ്രീ

അയൽക്കൂട്ട യോഗങ്ങളിലും മൈക്രോഫിനാൻസ് പ്രവർത്തനങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന കുടുംബശ്രീ പ്രവർത്തകർ ഇന്ന് പഴങ്കഥയാണ്. ഇവരാണ് ഇപ്പോൾ നാട്ടിലെ പൊതുപ്രവർത്തകർ. തേദ്ദശ സ്ഥാപനങ്ങളുടെ പദ്ധതികൾ ജനങ്ങളിലെത്തുന്നത് ഈ കരങ്ങളിലൂടെയാണ്. അപേക്ഷ ഫോറം പൂരിപ്പിക്കുന്നതുമുതൽ പദ്ധതി പൂർത്തീകരണംവരെ നടപടികളിൽ കുടുംബശ്രീയുടെ കൈയൊപ്പുണ്ട്. പദ്ധതി നടത്തിപ്പി​െൻറ കാര്യങ്ങൾ അറിയാൻ പഞ്ചായത്ത് വരാന്തയിലേക്ക് എത്തേണ്ട അവസ്ഥ ഇന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ അവ ജനങ്ങളിലെത്തിക്കും. ഇതിനുപുറമെ നിരവധി പ്രവർത്തനങ്ങളും പദ്ധതികളും കുടുംബശ്രീ നടപ്പാക്കിവരുന്നു. സർക്കാറി​െൻറ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിൽ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുെട പങ്ക് വലുതാണ്. ജില്ലയിൽ കുടുംബശ്രീ വിജയകരമായി നടപ്പാക്കുന്ന പദ്ധതികളിലൂടെ... അഗതികളില്ലാത്ത കേരളം സംസ്ഥാനത്തെ മുഴുവൻ അഗതികളെയും കണ്ടെത്തി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ ആശ്രയ പദ്ധതിയുടെ തുടർപ്രവർത്തനമാണ് അഗതിരഹിത കേരളം സർവേ. എല്ലാ ആശ്രയ പദ്ധതികളും യോജിപ്പിച്ച് ഒറ്റ പദ്ധതിയാക്കുകയാണ് ഇവിടെ. നിലവിലെ ഗുണഭോക്താക്കൾക്കുപുറമെ പുതിയ ആളുകളെ കണ്ടെത്തുകയാണ് സർവേയിലൂടെ. 2018 ജനുവരി ഒന്നിന് അഗതിരഹിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സർവേ എറണാകുളം ജില്ലയിൽ ഏറെ മുന്നേറി. 150 മീറ്ററിനുള്ളിൽ കുടിവെള്ളം ലഭ്യമാകാതിരിക്കുക, 10 സ​െൻറിൽ താഴെ മാത്രം സ്ഥലം ഉണ്ടാകുക, മാനസിക വൈകല്യമുള്ളവർ വീട്ടിലുണ്ടാകുക തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടാനുള്ള മാനദണ്ഡങ്ങൾ. പഞ്ചായത്തില്‍നിന്നുള്ള കരട് പട്ടികയുടെ അടിസ്ഥാനത്തിലാണ് പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തുന്നത്. സർവേക്കുശേഷം അഗതികളുടെ ചുരുക്കപ്പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡുകളിലും അംഗന്‍വാടികളിലും പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പരാതികളും രേഖാമൂലം സി.ഡി.എസ് ചെയര്‍പേഴ്‌സനെ അറിയിക്കാം. സി.ഡി.എസ് ചെയര്‍പേഴ്‌സൻ പരാതികൾ തദ്ദേശഭരണ സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ അപ്പീല്‍ പരിശോധിച്ച് പട്ടിക പൂര്‍ത്തിയാക്കും. അന്തിമപട്ടിക കുടുംബശ്രീ ജില്ല മിഷന്‍ മുഖേന സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറും. കുടുംബശ്രീ സ്കൂൾ സർക്കാർ നടപ്പാക്കുന്ന ബൃഹദ്പദ്ധതിയാണ് കുടുംബശ്രീ സ്കൂൾ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രത്യേകം തയാറാക്കിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പദ്ധതി. സംസ്ഥാനതല പദ്ധതികൾ പൂർണമായി അയൽക്കൂട്ടങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ജില്ല കുടുംബശ്രീ മിഷൻ അസി. കോഒാഡിനേറ്റർ രാകേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. ആവശ്യമായ പാഠപുസ്തകങ്ങൾ ഓരോ അയൽക്കൂട്ടത്തിലും എത്തിച്ചുകഴിഞ്ഞു. ആറ് പ്രധാന വിഷയങ്ങളിലാണ് ക്ലാസ്. കുടുംബശ്രീ എന്നത് സമ്പാദ്യശീലം വർധിപ്പിക്കലും വായ്പ കൊടുക്കലും മാത്രമായി ഒതുങ്ങുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. കുടുംബശ്രീ സംഘടന സംവിധാനം, പദ്ധതികള്‍, കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം, അഴിമതിമുക്ത കേരളത്തില്‍ കുടുംബശ്രീയുടെ പങ്ക്, ആരോഗ്യ-കാര്‍ഷിക മേഖലകളില്‍ കുടുംബശ്രീയുടെ ഇടപെടല്‍, മയക്കുമരുന്ന് എന്നിവയെക്കുറിച്ചാണ് പ്രധാനമായും ക്ലാസുകള്‍. ജില്ലയിലെ എല്ലാ അയൽക്കൂട്ടങ്ങളിലേക്കും പദ്ധതി എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഓരോ പഞ്ചായത്തിലും സൂപ്പർ മാർക്കറ്റ് ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി കുടുംബശ്രീ ഉൽപന്നങ്ങൾ മാറിയിട്ടുണ്ട്. മായം കലരാത്ത, മിതമായ നിരക്കിലുള്ള അവശ്യസാധനങ്ങളാണ് ഉപഭോക്താക്കളെ കുടുംബശ്രീയിലേക്ക് ആകർഷിക്കുന്നത്. ഇവക്ക് വിപണി കണ്ടെത്തുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ സ്വന്തമായി കേന്ദ്രം സ്ഥാപിച്ച് വിൽപന ആരംഭിച്ചാൽ ലാഭം വർധിക്കുമെന്ന ചിന്തയിൽനിന്നാണ് സൂപ്പർമാർക്കറ്റുകൾ എന്ന ആശയം ഉടലെടുത്തത്. കൊച്ചി മെട്രോയിൽ ജോലി ലഭിച്ച കുടുംബശ്രീ പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞദിവസം തദ്ദേശമന്ത്രി കെ.ടി. ജലീൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതോടെ ജില്ല കുടുംബശ്രീ മിഷനും പദ്ധതി ആവേശത്തോടെയാണ് കാണുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യം ഒരു കുടുംബശ്രീ ബസാർ ആരംഭിക്കും. ഇതി​െൻറ പ്രവർത്തനം വിലയിരുത്തിയശേഷം ഓരോ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കും. വാഹനങ്ങൾക്ക് സുരക്ഷിത മേൽനോട്ടം റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇപ്പോൾ മനസ്സമാധാനമുണ്ട്; സുരക്ഷിത കരങ്ങളിൽ ഏൽപിക്കുന്നതി​െൻറ ആശ്വാസം. എറണാകുളം ജില്ലയിലെ പാർക്കിങ്ങുള്ള എല്ലാ സ്റ്റേഷനുകളിലും കുടുംബശ്രീയാണ് അത് നിയന്ത്രിക്കുന്നത്. കൃത്യമായ പരിശീലനം ലഭിച്ച വനിതകൾ ഓരോ വാഹനത്തിനും നിശ്ചിത തുക വാങ്ങി കൃത്യസമയത്ത് സംരക്ഷിക്കുന്നു. കേരളശ്രീ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴിയാണ് റിക്രൂട്ട്മ​െൻറ്. സാധാരണ സ്ത്രീകൾക്ക് ജോലി ആവശ്യമറിഞ്ഞ് തെരഞ്ഞെടുത്താണ് നിയമിക്കുന്നത്. നിലവിൽ 75ഓളം സ്ത്രീകൾ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ജോലിചെയ്യുന്നു. പദ്ധതിയിലൂടെ നിരവധി പേർക്ക് ജോലി ലഭിച്ചുവെന്നതും കുടുംബശ്രീയുടെ നേട്ടമാണ്. കൊച്ചി മെട്രോയിലും സമൂഹത്തി​െൻറ നാനാതുറകളിലും കുടുംബശ്രീ പ്രവർത്തകരുടെ സാന്നിധ്യം കാണാം. ജില്ലയിൽ അത് മെട്രോ റെയിലിനോളം എത്തി. കുടുംബശ്രീ പ്രവർത്തകരെ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്. ടിക്കറ്റിങ്, ശുചീകരണം എന്നീ ജോലികളിലാണ് ഇവർ നിയമിതരായത്. ടിക്കറ്റിങ്ങിൽ പ്രധാനമായും കുടുംബശ്രീ പ്രവർത്തകരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആണ് നിയമനം. ശുചീകരണ ജോലികളിൽ കുടുംബശ്രീ പ്രവർത്തകരും നിയമിതരായി. 720 പേരാണ് കുടുംബശ്രീയിൽനിന്ന് മെട്രോയിൽ ജോലി െചയ്യുന്നത്. ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കലക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഗാര്‍ഡനിങ്, കാൻറീന്‍ സര്‍വിസ് തുടങ്ങിയ ജോലികള്‍ക്കാണ് കുടുംബശ്രീ അംഗങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്. എറണാകുളം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമായിരുന്നു നിയമനം നൽകിയത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ കെ.എം.ആർ.എൽ തെരഞ്ഞെടുത്തത്. മെട്രോയിലെ യാത്രക്കാരോടുള്ള സമീപനവും മികച്ച സേവനങ്ങളും ദേശീയശ്രദ്ധ ആകർഷിക്കുമ്പോൾ ഈ വിജയത്തി​െൻറ വലിയൊരു പങ്ക് കുടുംബശ്രീ പ്രവർത്തകർക്കും അവകാശപ്പെട്ടതാണ്. മെട്രോയിൽ മാത്രമല്ല ജില്ലയിലെ വിവിധ പൊതുഗതാഗത കേന്ദ്രങ്ങളിൽ ശുചീകരണമടക്കമുള്ള ജോലികൾക്ക് നേതൃത്വം നൽകുന്നത് കുടുംബശ്രീയാണ്. വൈറ്റില മൊബിലിറ്റി ഹബ്, ഷിപ്യാർഡ്, സ്പൈസസ് ബോർഡ് തുടങ്ങിയവ ഇതി​െൻറ ഉദാഹരണങ്ങളാണ്. നാടറിയാൻ നാടിനെ അറിയാൻ... കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികൾക്കുള്ള ബാലസഭക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് നാടറിയാൻ നാടിനെ അറിയാൻ. നാടി​െൻറ മഹത്ത്വം അറിയാതെ പോകുന്ന പുതുതലമുറയെ ബോധവത്കരിക്കാൻ ഏറ്റവും സഹായകമാകുന്ന പദ്ധതിയാണിത്. ഓരോ നാടി​െൻറയും ചരിത്രവും സാംസ്കാരിക പൈതൃകവും മനസ്സിലാക്കാൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്നതാണ് പദ്ധതി. ഓരോ പ്രദേശത്തി​െൻറയും ചരിത്രം, സ്ഥലനാമങ്ങൾ വന്ന വഴി, മേഖലയിലെ രാഷ്ട്രീയ സാംസ്കാരിക ചരിത്ര നേതാക്കൾ, നാടി​െൻറ ഭരണചരിത്രം തുടങ്ങിയവ അടങ്ങുന്ന പുസ്തകങ്ങൾ തയാറാക്കി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതാണ് പദ്ധതി. ഇതിനായി ജില്ലയിൽ 101 പുസ്തകങ്ങൾ തയാറാക്കി ബാലസഭകളിൽ എത്തിക്കുകയാണ് കുടുംബശ്രീ. കമ്യൂണിറ്റി ഡെവലപ്മ​െൻറ് സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്. ഭാവിയിൽ ഭരണചക്രം തിരിക്കും ബാലസഭയിലെ കുട്ടികൾ ബാലസഭയിൽ അംഗങ്ങളായ കുട്ടികളെ സമൂഹത്തി​െൻറ ഉന്നതിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് സൗജന്യ സിവിൽ സർവിസ് കോച്ചിങ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭാവിയിലെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരായി വളർത്തിയെടുത്ത് ഭരണനേതൃത്വത്തിൽ എത്തിക്കണമെങ്കിൽ അതിനാവശ്യമായ പരിശീലനം ചെറുപ്പത്തിേല തുടങ്ങണമെന്ന ബോധത്തിൽനിന്നാണ് പദ്ധതി ഉടലെടുത്തത്. ഡിസംബറിൽ ക്ലാസ് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും മുൻകാലങ്ങളിൽ ബാലസഭകളിൽ അംഗമായിരിക്കുന്നവർക്കുമായിരിക്കും ക്ലാസ്. ഇതിനായി ജില്ലയിൽ രണ്ടര ലക്ഷം രൂപ കുടുംബശ്രീ മാറ്റിെവച്ചിട്ടുണ്ട്. വിദഗ്ധരായിരിക്കും ക്ലാസ് നയിക്കുക. 5000 രൂപ മുതൽമുടക്കിലാണ് ഓരോ ക്ലാസും ഒരുക്കുന്നത്. 40ഓളം ക്ലാസുകൾ ഇത്തരത്തിൽ സംഘടിപ്പിക്കും. സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷക്ക് തയാറാക്കുകയാണ് ക്ലാസ്കൊണ്ട് ഉദ്ദേശിക്കുന്നത്. ബാലസഭകളുടെ പ്രവർത്തനങ്ങൾക്കായി പ്രതിവർഷം അഞ്ചുലക്ഷ‍ം രൂപയാണ് ജില്ലക്ക് അനുവദിക്കുന്നത്. ഇത്തവണ ഇതിൽ 2.5 ലക്ഷം രൂപ കുട്ടികൾക്ക് സിവിൽ സർവിസ് കോച്ചിങ്ങിനായി മാറ്റിെവച്ചിരിക്കുകയാണ്. ഇവരും ഞങ്ങളുടെ കുഞ്ഞുങ്ങൾ സംസ്ഥാനത്ത് ആദ്യമായി ഇതരസംസ്ഥാന കുട്ടികൾക്ക് വേണ്ടി ബാലസഭ രൂപവത്കരിച്ചത് എറണാകുളം ജില്ലയിലാണ്. കടുങ്ങല്ലൂർ ബിനാനിപുരത്താണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ കുട്ടികൾക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും ഇവർക്കും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. വിദ്യാഭ്യാസം ലഭിക്കാതെ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടിവരുന്ന കുട്ടികളെ കണ്ടെത്താനും പദ്ധതി ഉപകരിക്കുന്നു. ഇതര സംസ്ഥാന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസംനൽകുന്ന സ്കൂളുകളും മികച്ച സേവനതൽപരരായ എ.ഡി.എസ് യൂനിറ്റുകളും പരിഗണിച്ചാണ് ആദ്യഘട്ടത്തിൽ ബിനാനിപുരം തെരഞ്ഞെടുത്തത്. മേഖലയിലെ കുടുംബശ്രീ പ്രവർത്തകർ പദ്ധതിക്ക് നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് വിദ്യാഭ്യാസ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. മാസത്തിൽ രണ്ടു തവണയാണ് ബാലസഭ ചേരുന്നത്. നാട്ടിലെ കുട്ടികളെയും ഇവരോടൊപ്പം ചേർത്താണ് പദ്ധതി പുരോഗമിക്കുന്നത്. ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കും ക്ലാസ് നടത്തുന്നുണ്ട്. 41 കുട്ടികളാണ് ആദ്യഘട്ടത്തിൽ ആകെ എത്തിയിരിക്കുന്നത്. ആറു മുതൽ 18 വയസ്സുവരെയുള്ളവരാണ് അംഗങ്ങൾ. ഇവരെ രണ്ട് യൂനിറ്റായി തിരിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്. ഷംനാസ് കാലായി shamnaskalayil@gmail.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.